Friday, May 23, 2008

വീഡിയോ ക്ലിപ്പിംഗുകള് : ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയo

വീഡിയോ ക്ലിപ്പിംഗുകള്‍ പങ്കുവയ്‌ക്കാനും പ്രദര്‍ശിപ്പിക്കാനും സഹായിക്കുന്ന സൈറ്റുകള്‍ ഇന്ന്‌ ഏറെ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന വെബ്‌ സൈറ്റുകളില്‍ മുന്‍പന്തിയിലാണ്‌. ബ്ലോഗിംഗ്‌ അച്ചടി മാധ്യമത്തെ സ്വാധീനിക്കുന്നുവെങ്കില്‍ വീഡിയോ ഷെയറിംഗ്‌ സൈറ്റുകള്‍ ഉന്നം വയ്‌ക്കുന്നത്‌ ടെലിവിഷന്‍ ചാനലുകളെയാണ്‌. കഴിഞ്ഞ വര്‍ഷം നടന്ന ഒരു പഠനപ്രകാരം ഇന്റര്‍നെറ്റിലെത്തുന്ന മുതിര്‍ന്ന പ്രായക്കാരില്‍ 48 ശതമാനം പേരും വീഡിയോ കാണാറുണ്ടെന്ന്‌ എടുത്തു പറയുന്നു. യുവാക്കളുടെ ഇടയില്‍ ഈ ശതമാനക്കണക്ക്‌ ഇതിലുമധികമാണ്‌. 2007 ഒക്‌ടോബറിനും ഡിസംബറിനും ഇടയ്‌ക്ക്‌ 2054 അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ്‌ വീഡിയോ അപ്‌ലോഡിംഗിന്റെ വര്‍ദ്ധിച്ച സ്വീകാര്യത വെളിവാക്കുന്ന പഠനം നടത്തിയത്‌. വീഡിയോ പങ്കിടലിന്റെ വെബ്‌സൈറ്റുകളില്‍ ഏറ്റവും പോപ്പുലറായ യൂടൂബില്‍ മാത്രം 2008 ജനുവരി മാസം 79 ദശലക്ഷം ഉപയോക്താക്കള്‍ 3 ബില്യണ്‍ വീഡിയോ കാണുകയുണ്ടായി. ഓരോ മിനിട്ടിലും ഏകദേശം പത്തുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി യൂടുബിലേക്കെത്തുന്നു.

പ്രത്യേകിച്ച്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ്‌ വീഡിയോ ഷെയറിംഗ്‌ സംവിധാനങ്ങള്‍ പടര്‍ന്നു പന്തലിച്ചത്‌. ഇതിന്‌ മുഖ്യമായും രണ്ട്‌ കാരണങ്ങളാണുള്ളത്‌. ഒന്നാമതായി ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്റെ മേഖലയിലെ കടുത്ത മല്‍സരവും ഗവേഷണവികസന (R&D) മേഖലയിലെ ചടുലമായ മുന്നേറ്റവും ഉപകരണങ്ങളുടെ വലിപ്പം കുറയ്‌ക്കാനിടയാക്കി ഒപ്പം ക്യാമറയുടെ വിവരസംഭരണശേഷി വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്‌തു. കാസറ്റ്‌-വി.സി.ആര്‍. കൂട്ടുകെട്ടിനെ തകര്‍ത്താണ്‌ സി.ഡി പ്ലയറുകളും ഡിജിറ്റല്‍ മൂവിക്യാമുകളും വിപണിയിലെത്തിയത്‌. ഇവയുടെ ഭാരമോ വളരെ കുറവും. എന്തിന്‌ പോക്കറ്റിലൊതുങ്ങുന്ന വീഡിയോ പ്ലയറുകളും മൊബൈല്‍ ഫോണിന്റെ സൗകര്യത്തിലൊളിഞ്ഞിരിക്കുന്ന ക്യാമറകളും വീഡിയോ ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയമാക്കി. രണ്ടാമതായി എടുത്തുപറയേണ്ടത്‌ പകര്‍ത്തിയ ഫയലിന്റെ വിതരണവുമായി ബന്ധപ്പെട്ടതാണ്‌. ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെ വരവോടെ ഇന്റര്‍നെറ്റിലൂടെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വീഡിയോ പോലും വളരെയെളുപ്പം കൈമാറ്റം ചെയ്യാമെന്നായിരിക്കുന്നു. ബ്ലൂടൂത്ത്‌, ഇന്‍ഫ്രാറെഡ്‌ എന്നീ വയര്‍ലെസ്‌ സങ്കേതങ്ങള്‍ ഉപയോഗിച്ചും മൊബൈല്‍ ഫോണില്‍നിന്നും മറ്റൊരു മൊബൈല്‍ ഫോണിലേക്കോ കംപ്യൂട്ടറിലേക്കോ ദൃശ്യശേഖരം പകര്‍ത്താം. മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ്‌/എം.എം.എസ്‌ സൗകര്യം മുഖേന ചെറിയ ദൈര്‍ഘ്യം ഉള്ള ഫയലുകള്‍ ലോകത്തെവിടേയും അയയ്‌ക്കാം. ഇതെല്ലാം സമൂഹത്തെ ഗുണപരമായും പ്രതികൂലമായും ബാധിക്കുന്നുണ്ട്‌.

അമേരിക്കയില്‍ ഇന്‍ര്‍നെറ്റില്‍ നിന്നും വായിക്കുന്നവരുടെ എണ്ണത്തെക്കാളും വീഡിയോ കാണുന്നവരുടെ എണ്ണമാണ്‌ കൂടുതല്‍. ഇവിടെ പ്രസക്തമാകുന്ന ചോദ്യം വായനയുടെ കുറവ്‌ ആണ്‌. നാഷണല്‍ എന്‍ഡോവ്‌മെന്റ്‌ ഫോര്‍ ആര്‍ട്‌സ്‌ നടത്തിയ പഠനത്തില്‍ ഫലപ്രദമായ വായന നല്‍കുന്ന ആനന്ദത്തിനും ബുദ്ധിവികാസത്തിനും ഇത്തരം ഇല്‌ക്‌ട്രോണിക്‌ സംവിധാനങ്ങള്‍ ബദലാകില്ല എന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. വായിക്കണോ അതോ കാണണോ എന്ന ചോദ്യമാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ സജ്ജീവമായ ചര്‍ച്ചയ്‌ക്ക്‌ വീധേയമാകേണ്ടത്‌. 18നും 24നും മദ്ധ്യേ പ്രായക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ പങ്കാളികളായവരില്‍ പകുതിയിലേറെയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു പുസ്‌തകം പോലും വായിച്ചിട്ടില്ല എന്നു സമ്മതിച്ചു. വിവരം ഗ്രഹിക്കാനുള്ള ഉപാധിയായാണ്‌ വായനയെ കാണുന്നതെങ്കില്‍ വീഡിയോ ചിത്രങ്ങളിലൂടെയും അത്‌ തന്നെയല്ലേ നടക്കുന്നതെന്നും, ഒട്ടേറെ പേജുകളില്‍ പരത്തി പറഞ്ഞാലും ഉള്‍ക്കൊള്ളാനാകാത്തത്‌ ഒന്നോ രണ്ടോ മിനിട്ട്‌ വീഡിയോയ്‌ക്ക്‌ നല്‍കാനാകുമെന്നതും മറുവാദം ആയി ഉയരുന്നു.

ഒരു സാഹിത്യകൃതിയുടെ വായനാനുഭവം ആസ്വാദകന്റെ മനസില്‍ ചില പ്രത്യേക ഇമേജുകള്‍ സൃഷ്‌ടിക്കുന്നു. എഴുത്തുകാരന്റെ ആഖ്യാനശൈലിയും വായനക്കാരന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളുമായി ഇടചേര്‍ന്നതാണ്‌ മനസ്സില്‍ രൂപപ്പെടുന്ന വായനയുടെ തലവും അതുമായി ബന്ധപ്പെട്ട്‌ നെയ്‌തെടുക്കുന്ന ഇമേജുകളും. എന്നാല്‍ ഇതേ കൃതിയുടെ ചലച്ചിത്രാവിഷ്‌കാരം സംവിധായകന്റെ നിയന്ത്രണത്തിലാണ്‌. ഇദ്ദേഹത്തിന്റെ സൗന്ദര്യ-ദൃശ്യാവിഷ്‌ക്കാരത്തിന്‌ ചുവടുപിടിച്ചാണ്‌ പ്രേക്ഷകന്റെ മനസ്സ്‌ ചലിക്കുന്നത്‌. ചെമ്മീന്‍ വായിച്ചതിനുശേഷം ചലച്ചിത്രം കണ്ടവരുടെയും, ചലച്ചിത്രം കണ്ടശേഷം കൃതി വായിച്ചവരുടേയും, ഇനി ഇതുവരെ ചലച്ചിത്രം കാണാത്ത വായനക്കാരുടേയും മനസ്സിലെ ഇമേജുകള്‍ പല തരത്തിലായിരിക്കുമല്ലോ? ഇത്രയും സൂചിപ്പിച്ചത്‌ അച്ചടിരൂപത്തിന്‌ (Text) വീഡിയോ ഉയര്‍ത്തുന്ന വെല്ലുവിളി സൂചിപ്പിക്കാനാണ്‌. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്ന ഒരു ബ്ലോഗില്‍ വന്ന കമന്റ്‌ ഇവിടെ പ്രസക്തമാണ്‌.
``ഇന്നാകട്ടെ ചിത്രകഥകളും നോവലുകളുമെല്ലാം സിനിമകളായിക്കൊണ്ടിരിക്കുന്നു. അക്ഷരങ്ങളുടെ സ്ഥാനം കാഴ്‌ചകള്‍ക്ക്‌ നല്‍കുന്നത്‌ കാലഘട്ടത്തിന്റെ സ്വഭാവമാണെന്ന്‌ പറയാം. ജീവിതം അത്രമേല്‍ `വേഗാതുര' മായിരിക്കുന്നു. ഭാവനാ ദാരിദ്രമായിരിക്കും ഇതിന്റെ ഫലം'' - റോബി.
വേഗാതുരമായ ഒരു സമൂഹത്തില്‍ അക്ഷരങ്ങളോടുള്ള ചങ്ങാത്തം കുറയുകയും കാഴ്‌ചകളോടുള്ള പ്രണയം കൂടുകയും ചെയ്യും എന്നതിന്റെ തെളിവ്‌ ഒരോ മിനിട്ടിലും വീഡിയോ ഷെയറിംഗ്‌ ഇടങ്ങളിലേക്കെത്തുന്ന ദൃശ്യങ്ങളുടെ എണ്ണവും, അതിന്റെ ദൈര്‍ഘ്യവും തന്നെയാണ്‌. അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍ ഇന്റര്‍നെറ്റിന്റെ പ്രചാരം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്ന്‌ പറയാം. ലോകജനസംഖ്യയുടെ മൂന്നിലൊന്ന്‌ വസിക്കുന്ന ഇന്ത്യയിലും ചൈനയിലും ഇന്റര്‍നെറ്റ്‌ സാന്ദ്രത 15 ശതമാനത്തില്‍ താഴെയാണ്‌. എന്നാല്‍ ഇതൊരു കുതിച്ചുചാട്ടത്തിന്‌ തയ്യാറെടുത്തിരിക്കുന്നവേളയില്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വീഡിയോ പങ്കിടല്‍ സംവിധാനം കൂടുതല്‍ കരുത്താര്‍ജിക്കുകതന്നെ ചെയ്യും. 2007 ഡിസംബറിലെ കണക്കുപ്രകാരം 210 ദശലക്ഷം ഇന്റര്‍നെറ്റ്‌ പൗരന്മാര്‍ (Netizen) ചൈനയിലുണ്ട്‌. അമേരിക്കയുടെ നെറ്റിസണ്‍മാരുടെ എണ്ണമാകട്ടെ 215 ദശലക്ഷം. ചൈനയുടെ ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക്‌ 53.3 ശതമാനവും. അതായത്‌ അടുത്ത വര്‍ഷത്തോടെ അമേരിക്ക രണ്ടാം സ്ഥാനത്തോ അല്ലെങ്കില്‍ ഇന്ത്യയ്‌ക്ക്‌ പിന്നിലായി മൂന്നാം സ്ഥാനത്തോ എത്തും. ഇന്ത്യയിലേയും ചൈനയിലേയും ടെലകോം രംഗമാണെങ്കില്‍ മുന്‍പെങ്ങുമില്ലാത്ത വളര്‍ച്ചാനിരക്കും രേഖപ്പെടുത്തുന്നുണ്ട്‌.

വിവരവിനിമയ സാങ്കേതിക മേഖലയിലെ നവ ഇടപെടലുകളെ വെബ്‌ 2.0 എന്നാണ്‌ വിവക്ഷിക്കുന്നത്‌. പുതിയ തലമുറ വെബ്‌ അധിഷ്‌ഠിതസേവനങ്ങളും ഇതുപയോഗിക്കുന്ന സമൂഹവും ചേര്‍ന്നതാണ്‌ വെബ്‌ 2.0. 2004-ല്‍ O Reilly Media നടത്തിയ സമ്മേളനത്തോടെയാണ്‌ വെബ്‌ 2.0 പ്രസിദ്ധിയാര്‍ജിച്ചത്‌. സാങ്കേതികപരമായ പുതിയ ഉപകരണങ്ങളെയല്ല രണ്ടാം തലമുറ വെബ്‌ കൊണ്ടുദ്ദേശിക്കുന്നത്‌ മറിച്ച്‌, വെബ്‌ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ എന്നിവ രൂപകല്‌പന ചെയ്യുന്നവരും ഇത്‌ ഉപയോഗിക്കുന്ന അന്തിമ ഉപഭോക്താക്കളും (End User) എങ്ങനെ വെബിനെ നോക്കിക്കാണുന്നു എന്നതാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. അന്തിമ ഉപയോക്താക്കള്‍ക്ക്‌ പരമാവധി ഇടപെടാനും അവരുടെ സര്‍ഗവാസന (creativity), വിവരകൈമാറ്റം, സഹവര്‍ത്തിത്വം എന്നിവ ത്വരിതപ്പെടുത്തുന്നതാണ്‌ വെബ്‌ 2.0 ഘടന. പരസ്‌പരം സക്രീയമായി സഹകരിക്കുന്ന ഉപയോക്താവും വിവരശേഖര സംവിധാന സ്ഥാപനവും ഇക്കാലത്തെ അവിഭാജ്യഘടകമാണ്‌. വര്‍ദ്ധിച്ച അധികാരങ്ങള്‍ അന്തിമ ഉപഭോക്താവിന്‌ ലഭിക്കുന്നുണ്ട്‌. അവര്‍ അത്‌ ഫലപ്രദമായോ അല്ലാതെയോ ഉപയോഗിക്കുകയും ചെയ്യുന്നു. വെറും വിവരം വായിക്കുന്ന ഒരാളല്ല ഇന്ന്‌ ഇന്റര്‍നെറ്റിലെത്തുന്ന ഒരോ പൗരനും, മറിച്ച്‌ ബ്ലോഗിലൂടെ പുറംലോകത്തോട്‌ തനിക്കുപറയാനുള്ളത്‌ പറയുന്നവനും, ഫ്‌ളിക്കര്‍,പിക്കാസ എന്നീ ഫോട്ടോഷെയറിംഗ്‌ ആപ്ലിക്കേഷനിലൂടെ ഡിജിറ്റല്‍ ക്യാമറ വഴി പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവയ്‌ക്കുന്നവരും, യൂടൂബ്‌,ബ്ലിപ്‌.ടിവി എന്നിവയിലൂടെ വീഡിയോ ചിത്രങ്ങള്‍ കൈമാറുന്നവരും സമൂഹത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം ഇടപെടുകയാണ്‌. ഇതിനൊക്കെ കാരണമാകുന്നതോ മൊബൈല്‍ ഫോണും അതിലുള്‍പ്പെടുത്തിയിട്ടുള്ള ക്യാമറയും.

മൊബൈല്‍ ഫോണ്‍ ക്യാമറയെ ആദ്യകാലത്ത്‌ നമ്മുടേതുപോലുള്ള സമൂഹം ഒരു തരം സംശയദൃഷ്‌ടിയോടെയാണ്‌ വീക്ഷിച്ചത്‌. അല്‍പം അകലം വായ്‌ക്കുകയും ചെയ്‌തു. വ്യക്തികളുടെ പ്രത്യേകിച്ച്‌ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറും എന്ന ആശങ്കയായിയിരുന്നു ആദ്യം നിലനിന്നത്‌. ഇതേ ആശങ്ക ചെറിയതോതില്‍ ഇന്നും സ്ഥായിയായി ഉണ്ടെങ്കിലും മറ്റുപയോഗങ്ങള്‍ സുതാര്യമായ ഒരു സമൂഹ നിര്‍മ്മിതിക്കായി ചെറുക്യാമറകളെ സജ്ജമാക്കുന്നു. യഥാര്‍ത്ഥത്തിലുള്ള പൂര്‍ണമായ വിശ്വാസമാകണം ദൃശ്യത്തിന്റെ സ്വീകാര്യതയ്‌ക്ക്‌ പിന്നില്‍. ലൈവ്‌ ടെലികാസ്‌റ്റുകള്‍ക്ക്‌ ചാനല്‍ വാര്‍ത്താഘടനയില്‍ മുഖ്യസ്ഥാനം ലഭിക്കുന്നതും ഇതു കൊണ്ടാണല്ലോ? കരുണാനിധിയുടെ അറസ്റ്റ്‌, തെഹല്‍ക്ക ഒളിക്യാമറപ്രയോഗം എന്നിവയെല്ലാം ഈ വിശ്വാസത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. തെഹല്‍ക്ക എപ്പിസോഡ്‌ അവതരിച്ച നാളുകളില്‍ ചെറുക്യാമറയുടെ (ഒളിക്യാമറ എന്നും പറയാം) സാങ്കേതികപരമായ വിവരങ്ങള്‍, അത്‌ എവിടെ വാങ്ങാന്‍ കിട്ടും, എത്ര വിലയാകും എങ്ങനെയൊക്കെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാം എന്നിവയുടെ സചിത്ര വിശദീകരണങ്ങള്‍ പത്രതാളുകളില്‍ നിറഞ്ഞിരുന്നുവല്ലോ. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ അന്നത്തെ തെഹല്‍ക്ക ക്യാമറെയെക്കാളും ദൃശ്യവ്യക്തതയോടെ ചിത്രീകരണം നടത്താന്‍ നമ്മെ അനുവദിക്കുന്നു. പ്രസക്തമായ ചോദ്യം ഇത്‌ സമൂഹം, വ്യക്തി എന്നിവ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്‌.

ഇതിന്റെ ദുരുപയോഗത്തെപറ്റി സൂചിപ്പിച്ച്‌ കൊണ്ട്‌ തുടങ്ങാം!

ഡല്‍ഹി പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൂട്ടുകാരിയുമായുള്ള പ്രണയപ്രകടനം അതിരുകടന്നത്‌ മൊബൈല്‍ കാമറ ഉപയോഗിച്ച്‌ പകര്‍ത്തിയെന്ന്‌ മാത്രമല്ല അത്‌ എം.എം.എസ്‌ വഴി കൂട്ടുകാര്‍ക്ക്‌ അയച്ചുകൊടുക്കുകയും അവരില്‍ നിന്ന്‌ പല കൈമാറ്റം നടന്ന്‌ അവസാനം ഒരു വിരുതന്‍ ബാസി.കോം. എന്ന ഇ കോമേഴ്‌സ്‌ പോര്‍ട്ടലില്‍ പ്രണയ പ്രകടനം സി.ഡി. രൂപത്തിലാക്കി വില്‌പനയ്‌ക്ക്‌ വയ്‌ക്കുകയും ചെയ്‌ത്‌ ഏറെ വാര്‍ത്താ കോലാഹലം സൃഷ്‌ടിച്ചിരുന്നല്ലോ. അന്ന്‌ യൂടൂബ്‌ ഉണ്ടായിരുന്നില്ല അല്ലെങ്കില്‍ ഒരു പക്ഷേ ഇത്‌ ആദ്യം എത്തുക യൂടൂബ്‌ വഴിയുള്ള പൊതു പ്രദര്‍ശനത്തിനായിരുന്നേനെ, എന്നാല്‍ സ്ഥിതി ഇതിലും വഷളായി തീരുകയും ചെയ്യുമായിരുന്നു. അക്കാലത്ത്‌ തന്നെ ഷാഹ്‌ദ്‌-കരീന കപൂര്‍ മാര്‍ ചുംബിക്കുന്ന രംഗം ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മേല്‍ പറഞ്ഞ രീതിയില്‍ വിന്യസിക്കുകയും ചെയ്‌തു. ബോംബെയില്‍ നിന്നിറങ്ങിയ ഉച്ച പത്രങ്ങളില്‍ ഫോട്ടോ രൂപത്തില്‍ ഇത്‌ അച്ചടിച്ച്‌ വരികയും ചെയ്‌തു. ഇവിടെ ആദ്യസംഭവത്തില്‍ അറിവോടെ പകര്‍ത്തിയ വീഡിയോ രണ്ടാമത്തേത്‌ പ്രണയജോഡികളുടെ സ്വകാര്യതയിലേക്കുള്ള ക്യാമറ കടന്നുകയറ്റവും. ഇപ്പോഴും പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വികാര പ്രകടനം നടത്തുകയും ഈ രംഗം മൂന്നാമത്‌ ഒരാളെ ഉപയോഗിച്ച്‌ റെക്കോഡ്‌ ചെയ്‌ത ശേഷം പിന്നീട്‌ പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ മറ്റോ ഉപയോഗിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പക്ഷേ ഇവിടെ ചര്‍ച്ച മുന്നേറിയതില്‍ പ്രസ്‌തുത ചെയ്‌തികള്‍ വിഷയമായിരുന്നില്ല മറിച്ച്‌ അത്‌ പകര്‍ത്തിയ സാങ്കേതികത മാത്രമാണ്‌ കുറ്റാരോപണത്തിന്റെ മുന്നിലേക്ക്‌ എത്തുന്നത്‌. പകര്‍ത്തിയത്‌ തെറ്റാണ്‌ എങ്കില്‍ ചെയ്‌തതും ഇതുപോലെ വിമര്‍ശന വിധേയമാക്കേണ്ടതല്ലേ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വ്യാപകമായ ഇക്കാലത്ത്‌ പൊതു ഇടങ്ങളിലെ ഇടപെടലുകള്‍ സദാനിരീക്ഷണ വലയത്തിലാണ്‌.

സിറ്റിസണ്‍ ജേണലിസവുമായി ബന്ധപെട്ട്‌ ഇതേ ക്യാമറാ-ഇന്റര്‍നെറ്റ്‌ കൂട്ടുകെട്ട്‌ ഒട്ടനവധി സാധ്യതകളാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. സിനിമാ നടന്‍ മമ്മൂട്ടിയുമായി ബന്ധപെട്ട്‌ വന്ന വീഡിയോ അടുത്തകാലത്ത്‌ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഒരു സിനിമയുടെ പ്രചരണവുമായി ബന്ധപെട്ട്‌ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മമ്മൂട്ടിയെ ഒരു ആരാധകന്‍ തൊടാന്‍ ശ്രമിക്കുന്നു.. `അതിരുകടന്ന' തൊടലില്‍ കുപിതനായ താരം ആരാധകനെ തല്ലുന്നു. ഈ സംഭവം ഏതോ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും തല്‍ക്ഷണം ബ്ലോഗില്‍ എത്തിക്കുകയും ചെയ്‌തു. ബ്ലോഗില്‍ എത്തിയ ഉടനെ തന്നെ ഇത്‌ ചൂടന്‍ വിഭവമായി കമന്റുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ഏറെ താമസിച്ചില്ല ഇതേ വീഡിയോ ഓര്‍കൂട്ട്‌, ഇ മെയില്‍ എന്നിവ വഴിയും വ്യാപിക്കാന്‍ തുടങ്ങി. അന്നുതന്നേയോ അതോ തൊട്ടടുത്ത ദിവസമോ ഒരു ഇംഗ്ലീഷ്‌ ദേശിയ ടി.വി ചാനലില്‍ മൊബൈലില്‍ പകര്‍ത്തിയ ഈ വീഡിയോ ചര്‍ച്ച വിഷയമാകുകയും ചെയ്‌തു. മമ്മൂട്ടി കൂടി പങ്കെടുത്ത ചര്‍ച്ചയില്‍ ടി.വി. ചാനലിലൂടെ വീഡിയോ വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.

സിറ്റിസണ്‍ ജേണലസത്തിന്റെ ഒട്ടനവധി സാധ്യതകളിലൊന്നു മാത്രമാണ്‌ മമ്മൂട്ടി ആരാധകനെ തല്ലുന്ന സംഭവത്തിലൂടെ വെളിവായത്‌. Mammootty beats his fan at Malappuram എന്ന വീഡിയോയ്‌ക്ക്‌ യൂടൂബിലും ബ്ലോഗിലും പ്രത്യക്ഷപ്പെട്ട കമന്റുകള്‍ ചൂടേറിയതായിരുന്നു. ഇത്‌ യഥാര്‍ത്ഥ വീഡിയോ അല്ലന്നും മോര്‍ഫിംഗ്‌/വിദഗ്‌ദമായി എഡിറ്റ്‌ ചെയ്‌തതുമാണന്ന കമന്റിന്‌ വീഡിയോ ചിത്രം വിശദമായി Analyse ചെയ്‌ത്‌ ബദല്‍ വാദങ്ങളും കമന്റ്‌ രൂപത്തിലെത്തി. ഇതിനു സമാനമായ മറ്റൊരു സംഭവം ഒരു സുവിശേഷ പ്രാസംഗികന്‍ ദേശീയ പതാകയെ മതവുമായി ബന്ധപ്പെടുത്തി വികാരമുണര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതാണ്‌. മമ്മൂട്ടി സംഭവം പോലെ ഇതും വളരെ വേഗം പ്രചരിച്ചു. എന്നാല്‍ ഭീഷണിക്ക്‌ വശംവദനായോ അതോ മറ്റ്‌ പ്രേരണകള്‍ മൂലമോ ആദ്യമായി ഈ വീഡിയോ ഇന്റര്‍നെറ്റിലേക്ക്‌ അപ്‌ ലോഡ്‌ ചെയ്‌തയാള്‍ തന്നെ ഇത്‌ അവിടെ നിന്ന്‌ നീക്കം ചെയ്‌തു. ചിത്രം ആസ്വദിച്ചവര്‍ സുഹൃത്തുക്കളുമായി ഇതേ പേജില്‍ വീണ്ടും എത്തിയപ്പോള്‍ 'ഇതിവിടെ ലഭ്യമല്ല' എന്നറിയിപ്പാണ്‌ ലഭിച്ചത്‌. പക്ഷേ സംഗതി നീക്കല്‍ ചെയ്യല്‍ കൊണ്ട്‌ അവസാനിച്ചില്ല. മറ്റാരോ സ്വന്തം കംപ്യൂട്ടറിലേക്ക്‌ ഇത്‌ ആദ്യം കണ്ട മാത്രയില്‍ തന്നെ ഡൗണ്‍ലോഡ്‌ ചെയ്‌തിട്ടിട്ടുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരാളാണ്‌ ദേശീയ പതാക വീഡിയോ ആദ്യം നെറ്റിലെത്തിച്ചതെങ്കില്‍ (പിന്നീട്‌ നീക്കം ചെയ്‌തതും) പിന്നീട്‌ ഒട്ടേറെ പേര്‍ ഇതേ ദൃശ്യം നെറ്റില്‍ ലഭ്യമാക്കാന്‍ തുടങ്ങി. അതായത്‌ തൊടുത്തുവിട്ട അസ്‌ത്രത്തേക്കാളും പറഞ്ഞ വാക്കിനേക്കാളും ശക്തമായതും ഒരിക്കലും തിരിച്ചെടുക്കാന്‍ ആകാത്തതുമാണ്‌ ഇന്റര്‍നെറ്റിലേക്കെത്തിക്കുന്ന ഫയലുകളും. നമ്മളുദ്ദേശിക്കുന്ന പാതകള്‍ വിട്ടാകും ഇതു മുന്നേറുന്നത്‌. മമ്മൂട്ടിയുടെ വീഡിയോ ഗൗരവമായും, മതവികാരം ഇളക്കി വിടുന്ന സുവിശേഷ പ്രസംഗം നര്‍മ്മ ബോധത്തോടെയുമാണ്‌ കണ്ടെതെങ്കിലും ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന സിറ്റിസണ്‍ ജേണലിസത്തിന്റെ അപാര സാധ്യതകള്‍ സമൂഹം ഗുണപരമായി തന്നെ ഉപയോഗിക്കണം.

ട്രാഫിക്‌ പോലീസ്‌ കൈക്കൂലി വാങ്ങുന്നത്‌, വില്ലേജ്‌ ഓഫീസിലെ അഴിമതി, സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഭൂമികൈയ്യേറ്റം, രാഷ്‌ട്രീയ അന്തര്‍ നാടകങ്ങള്‍ ഇങ്ങനെ എത്രയെത്ര വിവാദ വിഷയങ്ങള്‍ക്കാണ്‌ നാം ഓരോ ദിവസവും സാക്ഷിയാകുന്നത്‌. ഇതൊക്കെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്താമല്ലോ. ഇനി പകര്‍ത്തിയ വിവരം എങ്ങനെ പുറം ലോകത്തോട്‌ വിളിച്ചുപറയും എന്നാലോചിച്ച്‌ വിഷമിക്കേണ്ട. ബ്ലോഗിംഗ്‌, യൂടൂബ്‌, വെബ്‌സെറ്റുകള്‍ എന്നിവ വഴി സ്വന്തം പേരിലോ മറ്റൊരു പേര്‌ ഉപയോഗിച്ചോ ഇത്‌ വെളിച്ചത്തുകൊണ്ടുവരാം. അച്ചടിമാധ്യമങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ എക്‌സ്‌ക്ലൂസീവായി പത്രത്തില്‍ മുഖ്യ ശ്രദ്ധ പതിയുന്ന ഭാഗത്തുതന്നെ ലഭ്യമാക്കുന്നുണ്ടല്ലോ, ഇതുപോലെ വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ വഴി നിങ്ങള്‍ പ്രകാശിപ്പിക്കുന്ന വീഡിയോ ഇലക്‌ട്രോണിക്‌ വാര്‍ത്താ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന കാലം വിദൂരത്തിലല്ല.

സെന്‍സറിംഗ്‌ വേണോ!
പൂഞ്ഞാറിലെ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ഒരു മ്യൂസിക്‌ വീഡിയോ ആല്‍ബം ഷൂട്ട്‌ ചെയ്‌തു. നാടന്‍ കള്ളുഷാപ്പും, മദ്യപാനവും ഒക്കെ പശ്ചാത്തലത്തില്‍ വരുന്ന ഗാനമായിരുന്നു റെക്കോഡ്‌ ചെയ്‌തത്‌. കള്ളു ഷാപ്പില്‍ മദ്യപിക്കാനെത്തുന്ന നായകനും അയാള്‍ക്ക്‌ സഹായിയാവുന്ന സഹമദ്യപന്മാരുമൊക്കെ ആടിത്തിമിര്‍ത്ത വീഡിയോ ആല്‍ബത്തിന്‌ പ്രദര്‍ശനാനുമതി നിഷേധിച്ചു. മദ്യപാനം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നതായിരുന്നു നിഷേധത്തിന്‌ നിദാനം. പക്ഷെ ഇതെങ്ങനെയോ ഇന്റര്‍നെറ്റിലെ ഫയല്‍ ഷെയറിംഗ്‌ സംവിധാനമായ യൂടൂബിലെത്തി പതിനഞ്ചു ദിവസത്തിനകം അയ്യായിരത്തോളം കാഴ്‌ചക്കാരെത്തി. സാമ്പത്തികലാഭം ഉണ്ടായില്ലെങ്കിലും സംഭവം ചര്‍ച്ചയായതിന്റെയും പ്രേക്ഷകരെ കിട്ടിയതിന്റേയും സന്തോഷം പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ ഉണ്ടായിക്കാണുമല്ലോ. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അപ്‌ലോഡ്‌ ചെയ്യുന്നവരുമായി പരസ്യ വരുമാനവും വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ പങ്കുവയ്‌ക്കും. അതോടെ സെന്‍സര്‍ ബോര്‍ഡ്‌ അനുമതി കിട്ടാത്തതും, ചാനല്‍ പ്രക്ഷേപണ സൗകര്യം കിട്ടാത്തതുമായ സംരഭംങ്ങള്‍ക്ക്‌ പ്രേക്ഷകരെയും ഒപ്പം വരുമാനവും ലഭിക്കും.

ബ്ലോഗിലേക്ക്‌ വീഡിയോ എത്തിക്കുന്ന രീതിയെ വ്‌ളോഗിംഗ്‌ (VLOG-Video LOG) എന്നാണ്‌ വിളിക്കുന്നത്‌. വീഡിയോയ്‌ക്ക്‌ ഒപ്പം വിവരണപാഠവും (Supporting text) നല്‍കാമെന്ന പ്രത്യേകതയും ഇവിടെയുണ്ട്‌. പുതുതലമുറ മൊബൈല്‍ ഹാന്‍ഡ്‌ സെറ്റുകളില്‍ ദൃശ്യം ഒപ്പിയെടുക്കുന്ന അതേ വേളയില്‍ തന്നെ എം.എം.എസ്‌/മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ ബ്‌ളോഗ്‌ പേജില്‍ ഫയല്‍ തത്‌സമയം എത്തിക്കാനുള്ള സംവിധാനങ്ങളുമുണ്ട്‌. ഇതിനൊക്കെ വലിയ തോതില്‍ പണം, സാങ്കേതിക ജ്ഞാനം എന്നിവ ആവശ്യമില്ലതാനും. മറിച്ച്‌ ലോകമാകെ ലഭ്യത, തടസങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത വിതരണം എന്നിവ നേട്ടങ്ങളുമാണ്‌.

ബ്ലോഗിംഗിലെ, വീഡിയോ ഷെയറിംഗിലെ ഓരോ പ്രവര്‍ത്തനവും എത്ര ചെറുതുമാകട്ടെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും പകര്‍ന്നു തരുന്ന വിവര നിര്‍മ്മിതിയിലെ ഒരു അഭിവാജ്യഘടകമാവുകയാണ്‌ നിങ്ങളും. സുതാര്യമായ സമൂഹവും ആശയ പ്രകാശനവുമാണ്‌ അന്തിമനേട്ടം. `എന്റെ ചോര തിളയ്‌ക്കുന്നു`, `പൗര വാര്‍ത്ത` എന്നിവയിലൂടെ മാതൃഭൂമി ദിനപ്പത്രം ചെയ്യുന്നതും സിറ്റിസണ്‍ ജേണലിസത്തിന്റെ ഇതേ നീക്കങ്ങളാണ്‌. ഇപ്പോള്‍ തന്നെ ഇംഗ്ലീഷ്‌, ഹിന്ദി വാര്‍ത്താചാനലുകള്‍ പ്രേക്ഷകര്‍ ചിത്രീകരിക്കുന്ന വീഡിയോ വാര്‍ത്തകള്‍ക്ക്‌ പ്രൈം ടൈമില്‍ ഇടം നല്‍കുന്നുണ്ട്‌. ഇത്തരത്തില്‍ ഒട്ടേറെ വാര്‍ത്തകള്‍ വരുമ്പോഴാണ്‌ സമൂഹം കൂടുതല്‍ സുതാര്യമാവുകയും അഴിമതി സാധ്യത ചെറിയ ഒരളവുവരെയെങ്കിലും കുറയുന്നതും. വിജിലന്‍സ്‌ നല്‍കിയ രാസപദാര്‍ത്ഥം വിതറിയ നോട്ടുകെട്ടുകളുമായി കൈക്കൂലി നല്‍കുന്നതിനേക്കാള്‍, ഇതേ രംഗം വീഡിയോയില്‍ ഒപ്പിടെയുത്ത്‌ വിജിലന്‍സിന്‌ നല്‍കുക, ഒപ്പം വീഡിയോ ഷെയറിംഗ്‌ സൈറ്റുകളിലും ഇടാം. വെബില്‍ ചിത്രമെത്തിയത്‌ കാര്യക്ഷമമായ നടപടിക്ക്‌ വിജിലന്‍സിനെ പ്രേരിപ്പിക്കാതിരിക്കില്ല.

വാര്‍ത്താമൂല്യത്തിനായി എക്‌സ്‌ക്ലൂസീവ്‌ അഴിമതിക്കഥകള്‍ തന്നെ വേണമെന്നില്ല. ഈ മാസം തെക്കു പടിഞ്ഞാറന്‍ ചൈനയിലുണ്ടായ റിക്‌ചര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ വീഡിയോ Sichuan സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂടൂബില്‍ അപ്‌ ലോഡ്‌ ചെയ്‌തു. മേയ്‌ 15 വരെ ഈ വീഡിയോ പ്രേക്ഷകരായി 58,713 പേരെത്തി. ഈ കാലയളവില്‍ യൂടൂബ്‌ ഹോം പേജില്‍ രണ്ടാം സ്ഥാനം നേടിയത്‌ ഭൂകമ്പത്തിന്റെ തികച്ച!