Wednesday, May 01, 2013

മന്ത്രി ഭവനങ്ങളിലെ വൈദ്യുതചാർജിന്മേൽ മേയുന്നതിങ്ങനെ!

മന്ത്രിമാരുടെ ഭവനത്തിലെ വൈദ്യുത ചാർജ്, വിമാന യാത്ര, ചായസൽക്കാര ചിലവ് എന്നിവ എത്രയോ കാലമായി മുറയ്‌ക്ക് നിയമസഭാചോദ്യത്തിന് മറുപടി ആയോ അല്ലെങ്കിൽ വിവരാവകാശം വഴിയോ മാധ്യമങ്ങളിൽ എത്താറുണ്ട്. അത് വച്ച് സൃഷ്ടിച്ചെടുക്കുന്ന ഒരു പൊതുബോധം എന്താണ്? അവർ അവിടെ സുഖിക്കുന്നു, പൊതുപണം അടിച്ച് തകർക്കുന്നു. സാക്ഷാൽ സുധീരനും വി എസും ഒക്കെ മന്ത്രിമന്ദിരത്തിൽ വാണിട്ടുണ്ടല്ലോ അപ്പോൾ എത്രയായിരുന്നു തുക. ഏറെക്കുറെ ഇത് തന്നെ (ഇവർ രണ്ട് പേരെയും സൗകര്യത്തിന് ഉദാഹരിച്ചതാണ് അല്ലാതെ ഇതിൽ തൂങ്ങല്ലേ ചർച്ച. സംവദിക്കേണ്ട കാര്യം പിന്നാലെ പറയുന്നതാണ്)

ഈ വല്ലാത്ത വലിയ തുക പട്ടികപ്പെടുത്തും മന്ത്രിയൊന്നിന് ഇത്ര എന്ന കണക്കിൽ . പിന്നെ പെട്ടെന്ന് തന്നെ "നമ്മുടെ വീട്ടിൽ എത്ര വൈദ്യുത ചാർജ് Vs മന്ത്രിമന്ദിരത്തിൽ എത്ര ചാർജ്" എന്ന സമവാക്യം മനസിൽ രൂപപ്പെടും. എന്നാൽ ചോദിക്കാതെ പോകുന്ന ചില ചോദ്യങ്ങൾ ഉണ്ട്. എത്ര സ്‌ക്വയർ ഫൂട്ട് ആണ് അവിടുത്തെ വീടിന്റെ വിസ്തീർണം? രാവേറേ പ്രവർത്തിക്കുന്ന ഓഫീസ് ഉണ്ടോ അവിടെ. മന്ത്രിയെ കാണാനും നിവേദനം കൊടുക്കാനും എത്തുന്ന എല്ലാർക്കും ഉള്ള സൗകര്യം കൂടിയാണ് ഒരു പരിധി വരെ ഇത്.

ഒരു മന്ത്രി കൂടുതൽ വിമാനയാത്ര നടത്തുന്നോ അല്ലെങ്കിൽ ചായസൽക്കാരം നടത്തുന്നോ എന്നല്ല ചുഴിഞ്ഞ് അന്വേഷിക്കേണ്ടത് അദ്ദേഹം സാമാന്യമായി പണിയെടുക്കുന്നുണ്ടോ എന്നാണ്, അങ്ങനെ പണിയെടുക്കണമെങ്കിൽ വൈദ്യുതി, വിമാനയാത്ര, ചായ സൽക്കാരം ഒക്കെ അവശ്യം ആവശ്യം വരും.

ഇനി വൈദ്യുത ബിൽ ഏറിയതിൽ ആണ് ആശങ്ക എങ്കിൽ ഇതേ വലിപ്പമുള്ള സമാന സൗകര്യം ഉള്ള, ഇത്രയും ആൾക്കാർ ദിനേന സന്ദർശിക്കുന്ന ഒരു ഗസ്റ്റ് ഹൗസ് അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യ സ്‌ഥാപന ഉടമയുടെ വീടുമായി താരതമ്യപ്പെടുത്തണം. അല്ലാതെ വെറുതെ ജനങ്ങളെ രാഷ്ട്രീയക്കാർ എന്നാൽ വെറും കറണ്ട് തീനികളാണ് എന്ന് പഠിപ്പിക്കാനുള്ള അഭ്യാസം അല്ല വേണ്ടത്. ഏട്ടും പൊട്ടും തിരിയാത്ത ചിലർക്ക് വിവരാവാകാശ ആക്‌ടിവിസം കാണിക്കാം എന്ന് മാത്രം. ഇനി ഇത് നിയമസഭയിൽ ചോദ്യമായി വന്നു എന്നിരിക്കട്ടെ എന്ത് പ്രയോജനം ആണ് ഈ ചോദ്യം ഉണ്ടാക്കിയത് എന്ന് പറഞ്ഞ് തരാമോ. എൺപത്കൾ മുതൽ ഈ പതിവ് അഭ്യാസം കാണുന്നതിനാൽ ചോദിച്ച് പോകുന്നതാണ്. ഇതിന് പകരം അംഗൻ വാടികളിലെ അല്ലെങ്കിൽ ലക്ഷം വീട് കോളനികളിലെ അടിസ്ഥാന സൗകര്യത്തെ പറ്റി അവിടെ വൈദ്യുതി ഉണ്ടോ എന്ന് ആരായുന്ന ചോദ്യമാണ് പതിവായി ചോദിച്ചിരുന്നതെങ്കിൽ ഒരു മാറ്റം നിശ്ചയമായും പ്രതീക്ഷിക്കാമായിരുന്നു.

ഇനിയും മന്ത്രിമന്ദിരത്തിലെ വൈദ്യുത ഉപയോഗത്തെ പറ്റി ആശങ്ക തീരാത്തവർക്ക് എനർജി മാനേജ്മെന്റ് സെന്റർ ശാസ്ത്രജ്ഞരെ കൊണ്ട് ഒന്ന് ഓഡിറ്റ് നടത്താം. അതിൽ വ്യക്തമാകുമല്ലോ, ഊർജ ധാരാളിത്തം ഉണ്ടെങ്കിൽ അത്. അല്ലാതെ വെറുതെ ചടങ്ങ് വിമർശം കൊണ്ട് ചെന്നെത്തിക്കുന്നത് അരാഷ്‌ട്രീയതയ്‌ക്ക് വളം വയ്‌ക്കുന്നിടത്താണ്

ലേബൽ : ഇല്ലാത്ത കാര്യത്തിന്റെ വല്ലാത്ത വില

Sunday, April 21, 2013

ഇന്റര്‍നെറ്റിന്റെ മായാലോകം

(2013 മാര്‍ച്ച് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)


ദൈനംദിന ജീവിതത്തെ ആയാസ രഹിതമാക്കുക ആണല്ലോ യന്ത്രങ്ങളുടെ അല്ലെങ്കില്‍ ഉപകരണങ്ങളുടെ ധര്‍മം. പലപ്പോഴും സഹായി ആയി തുടങ്ങി പിന്നീട് വല്ലാത്ത ഇണക്കം യന്ത്രങ്ങളുമായി മനുഷ്യന് ഉണ്ടാവുന്നത് സ്വാഭാവികം, വിശേഷിച്ചും ഇലക്‍ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തില്‍ . ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തമാണ് മാനവ ചരിത്രത്തെ തന്നെ മാറ്റി മറിച്ചതെങ്കില്‍ കം‌പ്യൂട്ടറുകളുടെ കടന്ന് വരവാണ് വ്യക്തിപരമായി മനുഷ്യനെ കാര്യമായി സ്വാധീനിച്ചത്. വിവിധ മാധ്യമങ്ങളുടെയോ അല്ലെങ്കില്‍ ഉപകരണങ്ങളുടെയോ സംവ്രജനകാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. കം‌പ്യൂട്ടറോ അല്ലെങ്കില്‍ സ്‌മാര്‍ട്ട് ഫോണോ കേവലം ഒന്നോ രണ്ടോ ഉപയോഗത്തിനായി രൂപപ്പെടുത്തിയ ഉപാ‍ധിയേ അല്ല ഒരു നിര സേവനങ്ങള്‍ക്കുള്ള പ്രവേശന കവാടം ആണ്.

കം‌പ്യൂട്ടറുകളുടെ വ്യാപനം എളുപ്പമാക്കി തീര്‍ത്തത് ഇന്റര്‍നെറ്റ് ആണന്ന് പറയാം ഒപ്പം തന്നെ ആര്‍ക്കും എളുപ്പം ഉപയോഗിക്കാവുന്ന തരത്തില്‍ (Graphical User Interface) പ്രവര്‍ത്തക സംവിധാനവും രൂപപ്പെടുത്തിയത് ആരെയും ഇതൊക്കെ ഉപയോഗിക്കാന്‍ പ്രാപ്‌തമാക്കി. ഒരു പക്ഷെ ഇന്റര്‍നെറ്റ് കടന്ന് വന്നില്ലായിരുന്നെങ്കില്‍ ഇന്ന് മൊബൈല്‍ ഫോണ്‍ ഇത്രയും വിവിധോദ്ദേശ സേവനങ്ങള്‍ കൊണ്ട് നിറയുമായിരുന്നോ എന്ന് സംശയമാണ് . കം‌പ്യൂട്ടര്‍ ആകട്ടെ നീളന്‍ കണക്കുകൂട്ടലിന് സഹായിക്കുന്ന ഒരു ഹൈടെക് യന്ത്രമായി ഓഫീസുകളില്‍ അതുമല്ലെങ്കില്‍ ടൈപ്പ് റൈറ്ററുകളെ വകഞ്ഞ് മാറ്റി ഒരു കേമന്‍ ബദല്‍ ഉപകരണം . വീട്ടിലെ കമ്പ്യൂട്ടറുകളോ മള്‍ട്ടിമീഡിയ പ്രദാനം ചെയ്യുന്ന ഒരു പുതിയ സംവിധാനം ആയി ഉപയോഗം പരിമിതപ്പെടുമായിരുന്നു . എന്നാല്‍ ഇന്റര്‍നെറ്റിന്റെ കടന്ന് വരവും അതിനെ ചുറ്റിപ്പറ്റിയുണ്ടായ എണ്ണിയാലൊടുങ്ങാത്ത സേവനങ്ങളും പ്രാദേശിക ഭാഷയിലുള്ള ഉള്ളടക്കവും ഒരു വിവര വിപ്ലവം തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

അച്ചടി സാങ്കേതികവിദ്യയെ തന്നെയാണ് കം‌പ്യൂട്ടര്‍ പ്രധാനമായും അടിമുടി മാറ്റിമറിച്ചത്. മാധ്യമം എന്ന നിലയില്‍ റേഡിയോ അതിനെ തുടര്‍ന്ന് ടെലിവിഷന്‍ എന്നിവ കടന്ന് വന്നപ്പോള്‍ സ്വാഭാവികമായും അച്ചടി രംഗത്തിന് വെല്ലുവിളിയാകും എന്ന് ഭയന്നിരുന്നവര്‍ ഉണ്ടായിരുന്നു . എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല അച്ചടി പ്രസിദ്ധീകരണങ്ങളുടെ വളര്‍ച്ചയില്‍ ഗുണപരമായി പരോക്ഷ സ്വാധീനം ചെലുത്തുകയും ചെയ്‌തു. സ്വാഭാവികമായും കം‌പ്യൂട്ടറിന്റെ കടന്ന് വരവും ഇതേ ചരിത്രപാതയില്‍ ആകുമെന്ന് കണക്കൂകൂട്ടിയവര്‍ അധികം . എന്നാല്‍ കം‌പ്യൂട്ടറും ഇന്റര്‍നെറ്റും ചേര്‍ന്ന് മാധ്യമ രംഗത്തെ കാര്യമായി തന്നെ പാളം തെറ്റിച്ചു. എന്തിനധികം പറയുന്നു കം‌പ്യൂട്ടറുമായി ചെന്ന് വിനോദ കേന്ദ്രത്തില്‍ ഇരിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചത് മറ്റാരുമല്ല വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പര്‍ അഥവാ WAN എന്ന പ്രബല സംഘടന ആണ്. എന്ന് മാത്രമല്ല ഒരു പടി കൂടി കടന്ന് കാര്‍ട്ടൂണ്‍ അച്ചടിച്ച് ഇറക്കുകയും ചെയ്‌തു. പ്രായം ചെന്ന ഭാര്യയും ഭര്‍ത്താവും വിനോദകേന്ദ്രത്തിലെ ഇരിപ്പിടത്തില്‍ ഒരു പേഴ്സ‌ണല്‍ കം‌പ്യൂട്ടര്‍ മടിയില്‍ വച്ച് അതില്‍ വാര്‍ത്ത വായിക്കുന്നത് !


എന്തായി പില്‍‌ക്കാല ചരിത്രം ?
ഇന്ന് കേരളത്തിലെ ഏത് പൊതു നിരത്ത് വക്കിലും വരെ ഐ പാഡിലോ ടാബ്‌ലറ്റ് കം‌പ്യൂട്ടറിലോ വിദേശ പത്രങ്ങള്‍ വരെ വായിക്കുന്നവര്‍ പതിവ് കാഴ്‌ചകള്‍ . ശരാശരി ഇന്ത്യാക്കാരന്‍ അവന്റെ പകല്‍ സമയത്തില്‍ നല്ലൊരു പങ്ക് ഹോമിക്കുന്നത് ട്രാഫിക് കുരുക്കുകളില്‍ എന്ന ആക്ഷേപിച്ചിരുന്നവര്‍ ഉണ്ടായിരുന്നു എന്നാല്‍ ഇന്ന് യാത്രാ വേളയില്‍ സ്‌മാര്‍ട്ട് ഫോണില്‍ ഏറ്റവും പുതിയ സിനിമ കാണുകയോ അല്ലെങ്കില്‍ ഇമെയില്‍ വായിച്ച് കൊണ്ടിരിക്കുകയോ ചെയ്യുന്നത് ഒരു പുതുമയേ അല്ലാതായിരിക്കുന്നു , അങ്ങനെ സമയത്തെ ക്രിയാത്‌മകമായി മാറ്റാന്‍ സര്‍വവ്യാപിയായ ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങള്‍ക്കാകുന്നു .
അച്ചടിക്ക് ശേഷം ഇന്റര്‍നെറ്റ് വന്നു , ഇത് പോയി നാളെ മറ്റൊന്ന് വരും. കാലമുരുളും എഴുത്തിന്റെ സങ്കേതങ്ങള്‍ ഇനിയും മാറും. വായന മരിക്കുന്നില്ല , വായനയുടെ തലം മാത്രമാണ് മാറുന്നത് , ഓരോ മാറ്റവും വായനയെ കൂടുതല്‍ ജനകീയമാക്കുന്നു എന്നതാണ് നേര് . സമകാലിക സാഹചര്യത്തില്‍ കം‌പ്യൂട്ടര്‍ ആണ് വായനയുടെ തലം ഒരുക്കുന്നതെങ്കില്‍ നാളെ അത് ബയോ ടെക്‍നോളജി കൂടി ചേര്‍ന്ന ഒരു സങ്കരസന്തതി ആകില്ല എന്ന് ആര് കണ്ടു .

സേതു എഴുതിയ അടയാള വാക്യങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമാകും . കഥയില്‍ ഇമെയില്‍ വിലാസത്തിന്റെ ഒറ്റവരി മാന്ത്രികതയും പുതിയ സാങ്കേതികതയുമായി പരിചയപ്പെടാനിടയായതും വല്ലാത്ത ഒരു അസ്‌സ്തിത്വഭയം തന്നെ കഥാനായകനായ കമലാക്ഷന്‍ നായര്‍ എന്ന സ്‌കൂള്‍ മാഷില്‍ സൃഷ്ടിക്കപ്പെടുന്നു . അഞ്ചാറ് വരിയിലേക്ക് നീണ്ട് അവസാനം സൌത്ത് ഇന്ത്യ എന്ന വരിയില്‍ അവസാനിക്കുന്ന വിലാസം മകന് ഇഷ്ടമല്ല. വേഗതയുടെ ഇ-ലോകത്ത് ജീവിക്കുന്ന മകനാണ് അച്ഛനുമമ്മയേയും ഒരു ഇന്റര്‍നെറ്റ് കഫേയിലേക്ക് പറഞ്ഞ് വിട്ട് ഇമെയില്‍ വിലാസം കരസ്ഥമാക്കാന്‍ ഉപദേശിച്ചത്. കഥയില്‍ മകന്‍ പറയുന്നത് ഇങ്ങനെയാണ് : സൈബര്‍ തലമുറ അക്ഷറ്റങ്ങളുടെ തടവ് ഇഷ്ടപ്പെടുന്നില്ലച്ഛാ! കൈയ്യെഴുത്തിന്റെ വടിവും. ഒരു കാലത്ത് പ്രൈമറി സ്കൂള്‍ മാഷുമാരുടെ അറ്റകൈ പ്രയോഗമായിരുന്ന കോപ്പിയെഴുത്ത് ഇന്ന് തീഹാര്‍ ജയിലില്‍ പോലും ചിലവാകില്ല. കമലാക്ഷന്‍ നായര്‍ എന്ന പേര് ഞങ്ങളുടെ ദേശത്തെ മുന്തിയ തറവാട്ടുകാര്‍ മാത്രം ഇട്ടിരുന്ന വലിയ പരിഷ്കാരമുള്ള പേരായിരുന്നല്ലോ മോനേ എന്ന് അമ്മ ദാക്ഷായണിയും സങ്കടപ്പെടുന്നുണ്ട്. അവസാനം കഥയില്‍ സേതു പറയുന്നത് പോലെ ഗോളാന്തരങ്ങളെ തമ്മിലിണക്കുന്ന മഹാമാന്ത്രികാലയം എന്ന സൈബര്‍ കഫേയില്‍ മാഷും ഭാര്യയും ചെന്നു. സേതുവിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കമ്പ്യൂട്ടറിന്റെ ചില്ലുതിരയില്‍ വിചിത്രമായ നിറക്കൊഴുപ്പ്. ഏതോ പ്രാകൃതമായ ഈണം മൂളി, വെള്ളക്കട്ടകളില്‍ താളം കൊട്ടിക്കൊണ്ട് സൈബര്‍കഫെയിലെ പെണ്‍കുട്ടി  ചോദിക്കുകയാണ് മാഷ്ടെ പേര് കമല്‍ എന്നാക്കിയാലോ നല്ല ചന്തമായിരിക്കും? രസകരമായ സംഭവപരമ്പരകള്‍ക്കൊടുവില്‍  mash-99@hotmail.com എന്ന ഒറ്റവരി വിലാസം കിട്ടി. സൈബര്‍ കഫെയിലെ പെണ്‍കുട്ടിയാണ് വിലാസം എടുക്കാന്‍ സഹായിച്ചത്. ഇനി അങ്ങ് ഈരേഴ് പതിനാല് ലോകങ്ങളിലും ഈ പേരിലാണ് അറിയപ്പെടാന്‍ പോകുന്നത്. അതിനിണങ്ങുന്ന ഒരു പാസ്‌വേഡും, പിന്നെ ശൂന്യാകാശത്തില്‍ സ്വന്തമായൊരു തപാല്‍പ്പെട്ടി! അവള്‍ പ്രഖ്യാപിച്ചത് നടുക്കത്തോടെയാണ് മാഷ് സ്വീകരിച്ചത്. ആ സൈബര്‍ കഫേയിലിരുന്ന മറ്റുള്ളവരും ഇതേ പോലെ ഇമെയില്‍ വിലാസങ്ങളും അടയാളവാക്യങ്ങളും എടുക്കാന്‍ വന്നതായിരുന്നു. അവസാനം മനസില്ലാമനസോടെ എങ്ങനെ ഒറ്റവരി വിലാസത്തിന് ഒരു തെറ്റും സംഭവിക്കാതെ വരിക്കാരനിലേക്ക് തന്നെ എത്താന്‍ കഴിയുന്നു എന്നൊക്കെ ആലോചിച്ച് മാഷ് വീട്ടിലേക്ക് തിരികെ ഇന്റര്‍നെറ്റ് പൌരനായി വണ്ടി കയറുന്നു

വീഡിയോ ചിത്രങ്ങള്‍ പങ്ക് വയ്‌ക്കാന്‍ സഹായിക്കുന്ന യൂ ട്യൂബ് സന്ദര്‍ശിക്കാന്‍ വേണ്ടി മാത്രം ഇന്റര്‍നെറ്റ് പഠിച്ചവര്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അത് അതിശയോക്‍തി ആകില്ല. കോടിക്കണക്കിന് വീഡിയോ ഫയലുകളാല്‍ സമ്പന്നമാണ് യൂ ട്യൂബ് പോലെയുള്ള വെബ്സൈറ്റുകള്‍ . സിനിമാ ഗാനം , വാര്‍ത്താ സംഭവങ്ങള്‍ , തമാശ ചുവയുള്ള രംഗങ്ങള്‍ എന്ന് വേണ്ട മലയാളത്തിലെ അടക്കം ജനകീയ ടെലിവിഷന്‍ പരിപാടികള്‍ വരെ ഇവിടെ സുലഭം . മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ ചെറുതല്ലാത്ത സംഭാവന വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ കയ്യടക്കുന്നു . ടെലിവിഷന്റെ ഏറ്റവും വലിയ പ്രശ്‌നം അത് സം‌പ്രേഷണം ചെയ്യുന്ന സമയത്ത് തന്നെ കാണണം അല്ലെങ്കില്‍ പുനസം‌‌പ്രേഷണം എന്നൊന്നുണ്ടങ്കില്‍ അത് കാത്തിരിന്ന് ടിവി യെ പിന്തുടരണം. എന്നാല്‍ യൂ‍ ട്യൂബില്‍ ഉണ്ടെങ്കില്‍ ഇഷ്ട സമയ കാഴ്ച ആണല്ലോ . ഏത് വീഡിയോ എപ്പോള്‍ കാണണം എന്ന് തീരുമാനിക്കുന്നത് ഉപയോക്‍താവ് തന്നെ. സേതുവിന്റെ കഥയില്‍ കമലാക്ഷന്‍ നായര്‍ക്ക് മുന്നിലെ ഇ മെയില്‍ വിലാസത്തിന്റെ പുതുമ ആണ് വിവരിക്കുന്നതെങ്കില്‍ ഇന്ന് ഒരു പക്ഷെ മക്കളുമായി വീഡിയോ ചാറ്റ് നടത്താനും അവര്‍ പങ്കിടുന്ന വീഡിയോ ഫയലുകള്‍ കാണാനും ആകും ഇന്റര്‍നെറ്റും കം‌പ്യൂട്ടറും പരിചയപ്പെടുന്നത് . അതേ സമയം വിദേശത്തോ സ്വദേശത്തോ ഉള്ള കമലാക്ഷന്‍ നായരുടെ മക്കളുടെ തലമുറ ആകട്ടെ എങ്ങനെ പാചകം ചെയ്യാം എന്ന് വിശദമായി വിവരിക്കുന്ന വീഡിയോ ആകും തിരയുക . എല്ലാ തലമുറയ്‌ക്കും ആവശ്യമായതിന്റെ കാഴ്ചപ്പെരുക്കം തന്നെ ഇവിടെ .

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സംവിധാനങ്ങളുടെ കടന്ന് വരവോടെ മനുഷ്യന്റെ ജീവിതം കൂടുതല്‍ തുറന്ന പു‌സ്‌തകം പോലെ ആയി. വര്‍ഷങ്ങളായി കണ്ടുമുട്ടുന്നവര്‍ക്ക് പോലും പുതുതായി പറയാന്‍ ഒരു വിശേഷവും ഇല്ലാത്ത അവസ്ഥ എന്നത് ഒരു പരിധി വരെ ശരി അല്ലേ? അപ്പപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ എല്ലാ വര്‍ത്തമാനവും വിളമ്പുന്നവര്‍ക്കിടയില്‍ നേരിട്ട് കാണുമ്പോള്‍ എന്തൊക്കെ പറയണം എന്നത് ഒരു പക്ഷെ വെല്ലുവിളി ആയേക്കാം. മാത്രമല്ല വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണുന്നത് എന്ന ഒരു പ്രതീതി ഉണ്ടാവുന്നുമില്ല. ഒരു പക്ഷെ ഇത് അതിശയോക്തി ആയി തോന്നുന്നുണ്ടാകാം . കണക്കുകള്‍ നോക്കിയാല്‍ മറിച്ചും. ലോകത്തില്‍ ആറില്‍ ഒരാള്‍ ഫേസ്ബുക്ക് അക്കൌണ്ട് ഉള്ള ആള്‍ ആണ്, കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ഫേസ്ബുക്ക് ജനസംഖ്യയെ ഒറ്റ രാജ്യമായി സങ്കല്‍‌പിച്ചാല്‍ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും പിന്നില്‍ മൂന്നാമതാണ് നിലവില്‍ സ്ഥാനം. ഏതാനും മാസങ്ങള്‍ക്കകം തന്നെ ഫേസ്ബുക്ക് അംഗസംഖ്യ ആദ്യ സ്ഥാനത്ത് എത്തുകയും ചെയ്യും. അത്രയധികം ജനങ്ങള്‍ എല്ലായ്പ്പോഴും കണക്‍ടഡ് ആണ് !

മാറ്റപ്പെട്ട് കൊണ്ടിരിക്കുന്നവയില്‍ എടുത്ത് പറയേണ്ട ഇനം പു‌സ്തകം തന്നെയാണ്. വായനയുടെ തലവും ഇന്ന് കടലാസില്‍ നിന്ന് ഇ-ബുക്ക് റീഡറുകളിലേക്ക് പറിച്ച് നടപ്പെട്ടു കൊണ്ടിരിക്കുന്നു . സാമാന്യം വലിപ്പമുള്ള ഒരു ലൈബ്രറിയില്‍ ഉള്‍ക്കൊള്ളുന്ന പുസ്‌തകങ്ങളെ വഹിക്കാന്‍ പ്രാപ്‌തമായ ഉപകരണത്തിന്റെ ഭാരം അഞ്ഞൂറ് ഗ്രാമില്‍ താഴെയും വലിപ്പം ഒരു ചെറിയ പുസ്‌തകത്തിന്റെയത്രയും . തീര്‍ന്നില്ല കാര്യങ്ങള്‍ ഇന്ന് മിക്ക പ്രസാധകരും അവരുടെ നിലവിലുള്ള ടൈറ്റിലുകള്‍ അടക്കം ഇലക്‍ട്രോണിക് ഫോര്‍മാറ്റില്‍ എത്തിക്കുന്ന തിരക്കിലാണ്. (ച്ചടി) വായനയില്‍ നിന്ന് ഇ (ലക്‍ട്രോണിക് ) വായനയിലേക്ക് !

ഒരു മൈക്രോ പ്രോസസര്‍ ചിപ്പ് എങ്കിലും ഉള്ള ഉപകരണത്തെ കം‌പ്യൂട്ടര്‍ എന്ന് വിവക്ഷിക്കാമെങ്കില്‍ നമ്മുടെ ഒക്കെ വീടുകളില്‍ ഒന്നിലധികം കം‌പ്യൂട്ടര്‍ ഉണ്ട്. സ്‌മാര്‍ട്ട് ഫോണ്‍ , വാഷിങ്ങ് മെഷീന്‍ , മൈക്രോ വേവ് ഓവന്‍ , റഫ്രിജറേറ്റര്‍ എന്നിങ്ങനെ ഉപകരണങ്ങളായ ഉപകരണങ്ങള്‍ എല്ലാം പലതരം നിയന്ത്രണങ്ങള്‍ സാധ്യമായതും പലപ്പോഴും കൂട്ടിയിണക്കി വിദൂരങ്ങളിലിരുന്ന നിയന്ത്രിക്കാവുന്ന തരത്തില്‍ ഇവയെല്ലാം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു . ഇത് മനുഷ്യന്റെ വീടിനുള്ളിലെ അധ്വാനം കുറച്ചുവെന്നതും അതിനെ ചുറ്റിപറ്റിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മറ്റൊരു സംവാദ വിഷയം.

ഗ്രാമ ഫോണ്‍ , അതിനെ തുടര്‍ന്നെത്തിയ കാസറ്റ് പ്ലയര്‍ എന്നിവ സംഗീത വിപണിയെ ജനകീയമാക്കുന്നതില്‍ അതിന്റേതായ പങ്ക് വഹിച്ചു എന്നത് നേര്. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്ന് വരവ് ഈ രംഗത്തെ അടിമുടി മാറ്റിക്കഴിഞ്ഞിരിക്കുന്നു എന്നതിന് ഐ പോഡ് എന്ന ഒറ്റ ഉപകരണത്തിന്റെ സാന്നിദ്ധ്യം മാത്രം നിരീക്ഷിച്ചാല്‍ മനസിലാകും. ഇന്ന് കയ്യിലുള്ള മൊബൈല്‍ ഫോണ്‍ കേവലം വിളിയുപകരണം മാത്രമല്ല അത് എഫ് എം റേഡിയോ , മ്യൂസിക് പ്ലയര്‍ അങ്ങനെ പരകായ പ്രവേശം സാധ്യമാക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇടം ആണ്. ഒപ്പം തന്നെ ഇന്റര്‍നെറ്റില്‍ നിന്നോ മറ്റ് സമീപസ്ഥമായ സമാന ഉപകരണങ്ങളില്‍ നിന്നോ ആവശ്യത്തിന് നിമിഷനേരം കൊണ്ട് സംഗീത ഫയലുകള്‍ പകര്‍ത്തിയെടുക്കാം . അത് കൊണ്ട് തന്നെ അത്രയ്‌ക്ക് സംഗീത പ്രേമി അല്ലാത്തവരുടെ പക്കല്‍ പോലും ഒരു യാത്രയ്‌ക്കുള്ള പാട്ടുകള്‍ ഇലക്‍ട്രോണിക് മെമ്മറിയില്‍ കാണും.

സദാ സമ്പര്‍ക്കത്തിലായ ആയ മനുഷ്യന്‍ എപ്പോഴും മറ്റൊരാളുടെ അല്ലെങ്കില്‍ സ്റ്റേറ്റിന്റെ ഡിജിറ്റല്‍ നിരീക്ഷണ വലയത്തില്‍ ആണെന്ന് പറഞ്ഞാലും തെറ്റില്ല. ഒളിക്കാന്‍ ഒരിടമില്ലാത്ത അവസ്ഥ . ഒരോ നീക്കത്തിലും വ്യക്തി എവിടെ ആണെന്നത് നാമറിഞ്ഞോ അറിയാതെയോ രേഖപ്പെടുത്തപ്പെടുന്നു . അത് ഫോണിലുള്ളിലെ ജി‌പി‌എസ് ആകാം സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ സ്റ്റാറ്റസ് അപ്ഡേറ്റ് അകാം അതുമല്ലെങ്കില്‍ പൊതു നിരത്തുകളിലെ നിരീക്ഷണ ക്യാമറകള്‍ വഴി. എ ടി എം ല്‍ നിന്ന് പണം എടുക്കുമ്പോള്‍ പോലും നാമെവിടെയെന്ന സമയവും സ്ഥലവും വളരെ കൃത്യമായി രേഖപ്പെടുത്തുക കൂടിയാണ്. ഇലക്‍ട്രോണിക്‍ സങ്കേതങ്ങള്‍ തീര്‍ക്കുന്ന വലയ്‌ക്കിടയിലൂടെ ചലിക്കാന്‍ വിധിക്കപ്പെട്ടവര്‍ . ഭൌതികമായി നമ്മള്‍ ഒളിച്ചിരിക്കുമ്പോഴും ഡിജിറ്റല്‍ നടവഴികളില്‍ നമ്മള്‍ വെളിവാക്കപ്പെട്ടിരിക്കുകയാണന്ന് സാരം .

ഓര്‍മ എന്നത് നല്ലൊരു പങ്ക് ഇന്ന് ഉപകരണങ്ങള്‍ക്ക് കൈമാറിക്കഴിഞ്ഞു. ഫോണിലോ കം‌പ്യൂട്ടര്‍ കീബോഡിലോ തിരയാന്‍ ഉദ്ദേശിക്കുന്നതിന്റെ വിരലോട്ടം നടക്കുന്ന മാത്രയില്‍ തന്നെ പുതിയതും പുതുക്കപ്പെട്ടതുമായ വിവരം സ്‌ക്രീന്‍ ചതുരത്തില്‍ എത്തിക്കഴിഞ്ഞു. ഫോണ്‍ ഒന്ന് അപ്രത്യക്ഷമായാല്‍ തന്നെ ജീവിതം ദുസഹമാകുന്നവര്‍ അല്ലേ നമ്മളില്‍ ഏറിയ പങ്കും. വിളിക്കാനുള്ളവരില്‍ എത്ര പേരുടെ നമ്പര്‍ ഒരു വേള ഓര്‍ത്തെടുക്കാനാകും . മനസും ബുദ്ധിയും ഇന്ന് ഇങ്ങനെ പെട്ടെന്ന് കരഗതമാകുന്ന വിവരങ്ങളെ അപഗ്രഥനം ചെയ്യുന്ന തരത്തില്‍ മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു.

വീടിനെയോ ഓഫീസിനെയോ മാത്രമല്ല ഈ ഇലക്‍ട്രോണിക് അതിപ്രസരം ബാധിച്ചിരിക്കുന്നത്. മനുഷ്യന്‍ സമ്പര്‍ക്കപ്പെടുന്ന എല്ലാ തുറസിലും പ്രത്യക്ഷമായോ പരോക്ഷമായോ ഇത് നടന്ന് കൊണ്ടിരിക്കുന്നു. ആശുപത്രി മുറി തന്നെ എടുത്ത് നോക്കൂ. കം‌പ്യൂട്ടര്‍ പൂര്‍വ കാലത്ത് ഡോക്‍ടറിനും രോഗിക്കും ഇടയില്‍ സ്റ്റെതസ്‌കോപ്പ് പോലെയുള്ള പരിമിത മെക്കാനിക്കല്‍ ഉപകരണങ്ങള്‍ മാത്രം. എന്നാല്‍ ഇന്ന് ഇതേ രണ്ട് പേര്‍ക്കിടയില്‍ എത്ര ഉപകരണങ്ങളുടെ സാന്നിദ്ധ്യമുണ്ടന്ന് പെട്ടെന്ന് എണ്ണിയെടുക്കല്‍ പ്രയാസം. വിദൂര ദേശത്തിരുന്ന് ലൈവായി ശസ്‌ത്രക്രീയ നടത്താന്‍ ഡോക്‍ടറെ പ്രാപ്‌തമാക്കുന്ന തലത്തില്‍ സാങ്കേതിക വിദ്യ വികാസം പ്രാപിച്ച് കഴിഞ്ഞു. എന്തിനേറേ പറയുന്നു , ഉചിതമായ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തിയ ഐ ഫോണ്‍ ഉണ്ടെങ്കില്‍ രോഗിയുടെ ശരീരത്തുണ്ടാകുന്ന മാറ്റങ്ങള്‍ പോലും അപ്പപ്പോള്‍ ആശുപത്രിയില്‍ അറിയിക്കാന്‍ തക്ക വിധത്തില്‍ കാര്യങ്ങള്‍ പുരോഗമിച്ച് കഴിഞ്ഞു.

എന്താകും ഭാവി
മനുഷ്യ കം‌‌പ്യൂട്ടര്‍ സമ്പര്‍ക്കം ( ഹ്യൂമന്‍ മെഷീന്‍ ഇന്റര്‍ഫേസ് ) ആകും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വികസിക്കാന്‍ സാധ്യത ഉള്ളത് എന്ന വിലയിരുത്തല്‍ ശക്തമാണ്. മനുഷ്യ മസ്‌തിഷ്‌ക്കത്തിലെ ഒരു ഭാഗമെങ്കിലും മോഡല്‍ ചെയ്യാനും സിമുലേറ്റ് ചെയ്യാനും സമീപ ഭാവിയില്‍ തന്നെ നീക്കമുണ്ടാകും . പേസ്‌‌മേക്കല്‍ പോലെ ശരീരത്തിനുള്ളില്‍ യന്ത്രക്കടന്നു കൂടല്‍ ഇതിനോടകം സംഭവിച്ച് തുടങ്ങിയെങ്കിലും സ്‌മാര്‍ട്ട് ആയ അല്ലെങ്കില്‍ പുറം കം‌പ്യൂട്ടര്‍ വ്യൂഹവുമായി ബന്ധം പുലര്‍ത്താനാകുന്ന ശരീരഭാഗങ്ങള്‍ ഒരു പക്ഷെ വന്നുകൂടായ്‌കയില്ല . പലതും പരീക്ഷണശാലയില്‍ വിജയം കാണുന്നുണ്ടങ്കിലും കടമ്പകള്‍ പലതുമുണ്ട് കടക്കാന്‍ . മനുഷ്യനെ പോലെ തന്നെ ഇന്റലിജന്റ് ആയ ഉപകരണങ്ങളും നമുക്കിടയില്‍ ജീവിക്കുന്നത് സംഭവ്യമത്രേ. ശാസ്‌ത്ര കല്‍‌പിത കഥാകാരനും ഭാവിയെ പ്രവചിക്കുന്നതില്‍ അസാമാന്യ പ്രതിഭ കാട്ടിയ ആര്‍തര്‍ സി ക്ലര്‍ക്ക് തന്റെ ഒരു പുസ്‌തകത്തില്‍ HAL എന്ന് പേരായ ഒരു ഇന്റലിജന്റ് കം‌പ്യൂട്ടറിനെ പറ്റി പറയുന്നുണ്ട് , ഈ യന്ത്രം മനുഷ്യന് ശരിക്കും ഒരു intellectual match ആയിരിക്കുമെന്ന് ! ആര്‍ക്കറിയാം ഏത് പാതയിലൂടെ ആകും അടുത്ത പതിറ്റാണ്ടുകള്‍ ലോകം ചലിക്കുമെന്ന് , ഏതായാലും ഒരു കാര്യം ഉറപ്പാണ് പോയ പതിറ്റാണ്ടുകളില്‍ ഉണ്ടായ സാങ്കേതികമാറ്റങ്ങളെക്കാല്‍ സംഭവ ബഹുലമാകും വരാനിരിക്കുന്ന കാലം. കാത്തിരുന്ന് കാണാം .

സോഷ്യല്‍ നെറ്റ്വര്‍ക്കിനെ കണ്ണുമടച്ച് ലൈക്ക് ചെയ്യാമോ ?

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഇടങ്ങളില്‍ ഷെയര്‍ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഒക്കെ ആധികാരികത കൂടി ഉറപ്പാക്കേണ്ടതില്ലേ? ഏതാനും ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍

1) ഗായിക കെ.എസ് ചിത്രയുമായി ബന്ധപ്പെട്ട വാര്‍ത്ത അതിന്റെ ഉറവിടം എന്താണന്നോ അല്ലെങ്കില്‍ വാസ്തവം ഉണ്ടോ എന്നൊന്നും നോക്കാതെ സൈബര്‍ പൌരന്മാരില്‍ നല്ലൊരു ഭാഗം ഷെയര്‍ ചെയ്തും കമന്റ് പറഞ്ഞും ആഘോഷിച്ചു
2) ഡല്‍ഹിയില്‍ അക്രമികളുടെ തോന്നിയവാസത്തിന് ഇരായായി മരിച്ച പെണ്‍കുട്ടിയുടേത് എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രം മറ്റൊരു പെണ്‍‌കുട്ടിയുടേതായിരുന്നു. ഡല്‍-ഹി പെണ്‍കുട്ടിയുടെ മരണം സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും രാജ്യത്തെ പല നഗര ചത്വരങ്ങളിലും കാര്യമായ പൊതുജന പ്രക്ഷോഭത്തിന് ഇടയാക്കിയതാണ്. ഒരു പക്ഷെ ഫേസ്ബുക്കും ട്വിറ്ററും ഒക്കെ തെരുവീഥികളിലേക്ക് ആളിനെ കൊണ്ട് വരാനും സമര പ്രക്ഷോഭങ്ങള്‍ക്ക് പലതരത്തിലുള്ള പിന്തുണ കൊടുക്കാനും സഹയകരമായി എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഇതേ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ തന്നെ ആ പെണ്‍‌കുട്ടിയുടേത് എന്ന് പറഞ്ഞ് വന്ന ചിത്രം ഒരു തരത്തിലുള്ള പരിശോധനയും കൂടാതെ പങ്കിട്ട് പടര്‍ത്തി വലിയ സംഭവമാക്കി, ഒന്നോര്‍ക്കണം വ്യാജവാര്‍ത്ത ആളിക്കത്തിയത് ആദ്യ സംഭവത്തിനെക്കാള്‍ വേഗത്തിലും !
3) പി.ജെ കുര്യന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ വേളയില്‍ , സ്വന്തം പാര്‍ട്ടിയുടെ അഭിപ്രായം ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞ മഹിളാ കോണ്‍‌ഗ്രസ് നേത്രി അഡ്വ.ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ചിത്രസമേതം തരം താണ അഭിപ്രായം എഴുതി പ്രദര്‍ശിപ്പിച്ച  മനോനില ഒരു തരത്തിലും അഭിപ്രായപ്രകടന സ്വാതന്ത്ര്യമെന്ന് പറയാനാവില്ല. ആ പോസ്റ്റ് കാണുന്ന ആരും പ്രതികരിച്ച് പോകും. അത്രയ്ക്കും മനോവിഷമം ഉണ്ടാക്കുന്ന അല്ലെങ്കില്‍ അത്രമേല്‍ അപകീര്‍ത്തി പടര്‍ത്തുന്ന പോസ്റ്റ്.  അതിനെ ഇന്റര്‍നെറ്റ് അഭിപ്രായ സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത് ഉള്ള സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ കത്തി വയ്ക്കലാണ് . ബിന്ദു കൃഷ്‌ണ ഇപ്പോഴത്തെ കുര്യന്‍ വിഷയത്തില്‍ എടുത്ത നിലപാടിനെ ശക്തിയുക്‍തം എതിര്‍ക്കാന്‍ എല്ലാര്‍ക്കും അളവറ്റ സ്വാതന്ത്ര്യം ഉണ്ട്, അത് അനിവാര്യവുമാണ്. എന്നാല്‍ അത് വ്യക്തിപരമായ ഇമ്മാതിരി തരം താണ അവഹേളന ഭാഷയില്‍ ആകരുത് .
4) ഏതാനും മാസങ്ങള്‍ക്ക് മുന്നെ ആസാം കലാപ സമയത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വഴി പ്രചരിച്ച മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രശ്‌നം ഗുരുതരമാക്കുന്നു എന്ന് ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ വരെ നിശ്ചിത ദിവസത്തേക്ക് മരവിപ്പിച്ച് നിര്‍ത്തി വയ്ക്കാന്‍ ടെലകോം സേവന ദാതാക്കളോട് ആവശ്യപ്പെടേണ്ടി വന്നു. ഇവിടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെക്കാളും അപകടമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ചിത്രസന്ദേശങ്ങള്‍/എം എം എസ് ആണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നിരോധനവാള്‍ വീശിയത്. കലാപം ഉണ്ടാക്കാനായി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് മനപൂര്‍വം പടച്ച് വിട്ടതാണന്ന വാദങ്ങള്‍ നിരത്തി സര്‍ക്കാര്‍ തങ്ങളുടെ നടപടിയെ ന്യായികരിച്ചു .

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഒരു വശത്ത് ജനങ്ങളുടെ രാഷ്ട്രീയ അവബോധം കാര്യമായി തന്നെ വര്‍ധിപ്പിക്കുന്നു , അവരെ മുന്‍പെങ്ങുമില്ലാത്ത വിധം ചര്‍ച്ചകളില്‍ ഇടപെടാനും അഭിപ്രായ രൂപീകരണം നടത്തുവാനും പറ്റിയ പൊതു ഇടം ഉണ്ടാക്കുന്നു. എന്നാല്‍ ഇതേ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഇരിക്കുന്ന കൊമ്പിന് കത്തി വയ്ക്കുന്നതിന് തുല്യമാണ്. മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ കാര്യങ്ങളുടെ ഒരു ഏകദേശ ചിത്രം മാത്രം. സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ ഫോട്ടോയും മറ്റും ഫേസ്ബുക്കിലൂടെ അപകടകരമായ തരത്തില്‍ പങ്കിട്ട് വഞ്ചിക്കപ്പെട്ടതറിഞ്ഞ് ശേഷമുള്ള ആത്മഹത്യയുടെ കഥകളും നമ്മള്‍ കേട്ടു .

വികലമനസുകള്‍ ബോധപൂര്‍വമോ അല്ലെങ്കില്‍  അബോധപൂര്‍വമോ സൃഷ്ടിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍ എന്തെല്ലാം തകരാറാണ് ആ സംഭവത്തില്‍ പരാമേശിക്കപ്പെടുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉണ്ടാക്കുക. രാഷ്ട്രീയം , ബിസിനസ് , നയതന്ത്രം , ദേശസുരക്ഷ , വ്യക്തികള്‍ എന്നിവയ്ക്ക് വ്യാജനിര്‍മ്മിതി വാര്‍ത്തകള്‍ ഉണ്ടാക്കുന്ന പരിക്ക് പെട്ടെന്ന് പരിഹരിച്ചില്ലാതാക്കാന്‍ ആകില്ല , തിരികെ എത്ര സമര്‍ത്ഥമായി വസ്തുതകള്‍ വച്ച് എങ്ങനെയൊക്കെ ഖണ്ഡിച്ചാലും അതേസമയം തന്നെ സമാന്തരമായി മറ്റായിരം ഡിജിറ്റല്‍ ഹാന്‍ഡിലുകള്‍ വഴി, വ്യാജനിര്‍മ്മിതി വൈറല്‍ ആയി പടരുന്നുണ്ടാകും , അല്ലെങ്കിലും ഇങ്ങനെയുള്ള വാര്‍ത്തകള്‍ വായിക്കാനും പ്രചരിപ്പിക്കാനും ആണല്ലോ നല്ലൊരു പങ്ക് ആളുകള്‍ക്ക് ഉത്സാഹം. അറിവിന്റെ കാലത്ത് വിവരങ്ങളെ മുന്‍‌നിശ്ചയ പ്രകാരം ക്ലിപ്‌തപ്പെടുത്താന്‍ ആകില്ല , അത് പൂര്‍ണമായും ശരിയുടെയോ അഥവാ വസ്തുതകളുമായി കുലങ്കഷമായോ പൊരുത്തപ്പെടുത്തി നോക്കിയ ശേഷം മാത്രം ഫേസ്ബുക്കെന്ന മേച്ചില്‍ പുറത്ത് മേയാന്‍ വിടാനും പറ്റില്ല. ഇവിടെ സ്വയം ആണ് തീരുമാനം എടുക്കേണ്ടത് ഷെയര്‍ ചെയ്യുന്നതിന് മുന്നെ അല്ലെങ്കില്‍ അഭിപ്രായം പറയുന്നതിന് മുന്നെ അത് എത്രമാത്രം ശരിയാണ്. വ്യാജമായ അല്ലെങ്കില്‍ വസ്തുത വിരുദ്ധമാണങ്കില്‍ അതുണ്ടാക്കുന്ന ആഘാതം എന്താകും എന്നൊക്കെ ഗുണദോഷ വിചിന്തനം അനിവാര്യമായിരിക്കുന്നു .

ഇന്റര്‍നെറ്റ് ആണ് പോരാത്തതിന് ഞാന്‍ ഇരിക്കുന്നത് മൈലുകള്‍ക്കകലെ , മാത്രമോ തിരിച്ചറിയാനാകുന്ന ഒരു വിലാസത്തിലും അല്ല എന്റെ സൈബര്‍ തേരോട്ടം , ഈ വിചാരത്തോടെ കീബോഡില്‍ കൊട്ടുമ്പോള്‍ എന്തെങ്കിലും രക്ഷ കിട്ടും എന്ന് കരുതുക സ്വാഭാവികം .ആ കരുതല്‍ തികച്ചും തെറ്റാണന്ന് ഒരു പക്ഷെ കയ്യോടെ പിടികൂടുമ്പോള്‍ മാത്രമാകും തിരിച്ചറിയുക . ഇത്തരം അസഹിഷ്‌ണുതയില്‍ നിന്ന് പിറവി കൊള്ളുന്ന വ്യാജപ്രചരണം ഏറ്റുമുട്ടുന്നത് അഭിപ്രായ സ്വാതന്ത്ര്യവുമായാണ്. എന്തിന്റെയെങ്കിലും പേര് പറഞ്ഞ് ഇന്റര്‍നെറ്റിന് മൂക്കുകയറിടാന്‍ നടക്കുന്ന അധികാരികള്‍ക്ക് ഇതൊക്കെ ആവേശം പകരുമായിരിക്കും, അവര്‍ക്ക് വേണ്ടത് വ്യാജനെ അല്ല ഒന്നാംതരം രാഷ്ട്രീയ വിമര്‍ശത്തെ/സാമൂഹികമായി ഉരുവം കൊള്ളേണ്ടുന്ന എതിര്‍പ്പിനെ മുളയിലെ നുള്ളുക ആണല്ലോ.

സാധാരണ മാധ്യമങ്ങള്‍ക്ക് ബദല്‍ മാധ്യമമാണ് ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ എന്ന് പറയുന്നത് യാഥാര്‍ത്ഥ്യമെന്ന് തോന്നണമെങ്കില്‍ കുറച്ച് കൂടി ഉത്തരവാദിത്വബോധം കാട്ടേണ്ടതുണ്ട്. എന്തും ഷെയര്‍ ചെയ്യാം തോന്നിയതൊക്കെ ടൈപ്പാം എന്ന് പറയുന്നത് വിവരക്കേട് മാത്രമല്ല , ഒരു സാധ്യതയുടെ ചരമക്കുറിപ്പെഴുതല്‍ കൂടിയാണ് .കെ എസ് ചിത്ര സ്വജീവിതത്തിലെ വലിയ ഒരു ആഘാതത്തില്‍ നിന്ന് പതിയെ വിടുതല്‍ നേടി വരുന്നതേയുള്ളൂ എന്ന് ഇല്ലാവാര്‍ത്ത ഷെയര്‍ ചെയ്യുന്നവര്‍ക്കും അറിയാം, നമ്മുടെ പ്രീയ ഗായികയുടെ മനസ്വസ്ഥത കളയാനല്ലാതെ എന്തുപകാരം ആണ് ഈ ഷെയര്‍ വീരന്മാരും വീരകളും ചെയ്യുന്നത്. ഡല്‍ഹി പെണ്‍‌കുട്ടിയുടേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രം അവരുടേത് ആണെങ്കില്‍ തന്നെ അത് ഷെയര്‍ ചെയ്ത് ആഘോഷിക്കാന്‍ എന്ത് അവകാശമാണ് നമുക്കുള്ളത്. ഇര അത് ആരായിരുന്നാലും അവര്‍ക്ക് സ്വകാര്യത ഉണ്ട്. അവരുടേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തിയും ഈ സമൂഹത്തിന്റെ ഭാഗമാണ്, നാളെ അത് നമ്മളാകാം അല്ലെങ്കില്‍ പ്രീയ ബന്ധുമിത്രാദികളാകാം .

വ്യാജ വാര്‍ത്തകള്‍ ചമയ്ക്കലും നിരുത്തരവാദപരമായ ഷെയര്‍ ചെയ്യലും പെരുകുകയാണ്. കമ്പ്യൂട്ടര്‍ കാലത്ത് ഫോട്ടോഷോപ്പ്/ജിമ്പ് പോലെയുള്ള ചിത്രപ്പണി സൂത്രങ്ങള്‍ ഉണ്ടെങ്കില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജനെ നിമിഷാര്‍ധം കൊണ്ട് സൃഷ്ടിച്ചെടുത്ത്, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കടലേഴും കടത്തി ജനലക്ഷങ്ങള്‍ക്കിടയിലേക്ക് പടര്‍ത്താം. ഷെയര്‍ ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയും സ്വയം നിയന്ത്രണവും വരുത്തേണ്ടിയിരിക്കുന്നു. നാം ജീവിയ്ക്കുന്ന സമൂഹത്തിന്റെ ഒരു ഓണ്‍‌ലൈന്‍ പ്രതിരൂപമല്ലേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ . ഇതിന് ഒരു ബദല്‍ മാധ്യമമായി വികസിയ്ക്കാന്‍ ഘടനാപരമാ‍യ പരിമിതികളുണ്ട്. നാള്‍ക്കുനാള്‍ , പൊതു / സാമൂഹ്യ പ്രശ്നങ്ങളില്‍ ശക്തമായ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്ന നവമാദ്ധ്യമം ഇരു തല മൂര്‍ച്ചയുള്ള വാള്‍ തന്നെയാണ് എന്നാണ് ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

ഒരു വശത്ത് അറ്റം കൂര്‍പ്പിച്ച വാക്കുകളുമായി വളരെ കൃത്യമായ ഇടപെടലിനായി ഒരു കൂട്ടര്‍ ശ്രദ്ധേയമായി സംവേദനം നടത്തുകയും, സംവാദത്തിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ വിഷലിപ്‌തമായ ആശയവുമായി വികൃതമനസോടെയോ അല്ലെങ്കില്‍  തമാശയായോ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് എന്ന സാധ്യതയെ കാണുകയും എഴുതുകയും ചെയ്യുന്നു, മറ്റ് ചിലരാകട്ടെ മുന്‍‌പിന്‍ നോക്കാതെ ടൈം ലൈനില്‍ തെളിയുന്നതെന്തും ലൈക്കുന്നു, ഷെയര്‍ ചെയ്യുന്നു. ഇതില്‍ രണ്ടാമത്തെ വിഭാഗമാണ്‌ തെറ്റുദ്ധാരണ പടര്‍ത്തുന്നതും, വ്യക്തിഹത്യയിലധിഷ്ഠിതവുമായ ആധികാരികമല്ലാത്ത പ്രചാരവേലകളുടെ ഉസ്താദുമാര്‍ !! അവരെ നാമെന്തു ചെയ്യും? എന്നത് പ്രസക്തമായ ചോദ്യമായി അവശേഷിക്കുന്നു . തികച്ചും നിര്‍ദ്ദോഷമെന്ന് കരുതാവുന്ന കാണാതായ കുട്ടിയുടം പടം ഷെയര്‍ ചെയ്യാനുള്ള അഭ്യര്‍ത്ഥനകള്‍, രോഗ ബാധിതയായവര്‍ക്ക് വേണ്ടിയുള്ള സഹായാഭ്യര്‍ത്ഥനകള്‍ , രക്തദാനം , ആശ്വാസധനം സ്വരൂപിക്കല്‍ എന്നിവയുടെ കാര്യത്തിലും ഈ ജാഗ്രത അനിവാര്യം

ഐടി നിയമത്തില്‍ തികച്ചും ഉദാസീനമായി എഴുതി, കയ്യടിച്ച് പാസാക്കിയ 66(a) പോലെയുള്ള വകുപ്പുകള്‍ അല്ല ഇതിനെ ഒക്കെ പ്രതിരോധിക്കാന്‍ കരുതേണ്ടത്. നാളിതുവരെ ഈ വിവാദ വകുപ്പ് ഉപയോഗിക്കപ്പെട്ടത് സര്‍ക്കാര്‍/കോര്‍പ്പറേറ്റ് തന്നിഷ്ടങ്ങള്‍ക്ക് പക്കമേളമായാണ്. അരിന്ദം ചൌധരിയുടെ വിവാദ സ്ഥാപനമായ ഐ ഐ പി എം നെതിരെ വന്ന വസ്തുതാപരമായ വാര്‍ത്തയെ പ്രതിരോധിക്കാനാണ് ഏറ്റവും അടുത്ത കാലത്ത് ഐടി നിയമം ഉപയോഗിക്കപ്പെട്ടത്. രാജ്യത്തെ പുകള്‍പെറ്റ സര്‍ക്കാര്‍ സ്ഥാപനമായ യുജിസി യുടെ മുതല്‍ പ്രബലമായ മാധ്യമങ്ങളുടെ വെബ്പേജുകള്‍ വരെ നിര്‍വീര്യമാക്കാന്‍ ഐടി നിയമം ദുരുപയോഗിക്കുന്നതിന് നാം സാക്ഷിയായി. വ്യാജവാര്‍ത്തകള്‍ എഴുതുന്നതിനും ഷെയര്‍ ചെയ്യുന്നതിനും തടയിടാന്‍ കൊണ്ട് വരുന്ന കര്‍ക്കശമായ നിയമങ്ങള്‍ മോശമാണ്, ദോഷവും. നിര്‍മ്മിതവാര്‍ത്തകള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടത് സാമൂഹികമായ ഒരു വലയം തീര്‍ത്തുകൊണ്ടാകണം. നഗരത്തിലെ പൊതുവഴി വൃത്തികേടാക്കാതെ സൂക്ഷിക്കുന്നത് നിയമത്തെ പേടിച്ചല്ല മറിച്ച് നമ്മുടെ പൊതു ഇടമാണ്, അത് വെടിപ്പായി സൂക്ഷിക്കണം എന്ന സാമൂഹിക ബോധം തനിയെ ഉരുത്തിരിഞ്ഞ് വന്നത് കൊണ്ടാണ്. ഇങ്ങനെ ഒരു പൊതു സ്വീകാര്യമായ അവസ്ഥ രൂപപ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വവും ഓണ്‍‌ലൈന്‍ സമൂഹത്തിനുണ്ട്. സൈബര്‍ സ്പെയ്സ് ജനാധിപത്യത്തില്‍ ഇന്ന് നിര്‍ണായകമായ സ്വാധീ‍നം ചെലുത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ മെരുക്കാനും വീര്യം കെടുത്താനും നിക്ഷിപ്‌ത താത്പര്യക്കാര്‍ സര്‍വസന്നാഹങ്ങളുമായി നിലയുറപ്പിച്ചിട്ടുള്ളതും മറക്കതിരിക്കുക. അവര്‍ക്കുള്ള പിടിവള്ളിയാകരുത് വ്യാജവാര്‍ത്തയും ഫാബ്രിക്കേറ്റഡ് ചിത്രങ്ങളും, ഒപ്പം അവയെ ഷെയര്‍ ചെയ്യുന്നവരും .




(2013 മാര്‍ച്ച് ലക്കം കേരള പ്രസ് അക്കാദമി ജേണല്‍ ‘മീഡിയ‘ യില്‍ പ്രസിദ്ധീകരിച്ചത്)

വലാധിപത്യ ലോകം


ഇന്റര്‍നെറ്റ് എന്ന വിശ്വ വ്യാപന വലയുടെ ഭാഗമാണ് ഇന്ന് മിക്കവരും. ഒരു പക്ഷെ ഇന്റര്‍നെറ്റ് നിലവില്‍ വന്ന സമയത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെ കടന്ന് വരവും കീഴടക്കലും സ്വപ്‌നം കണ്ടവര്‍ പോലും വിരളമോ അല്ലെങ്കില്‍ ഇല്ല എന്ന് പറയുന്നതോ ആകും ശരി. നിലവില്‍ ഫേസ്ബുക്കില്‍ മാത്രം നൂറ് കോടിയിലേറേ പേര്‍ ചേര്‍ന്നിട്ടുണ്ട്. ട്വിറ്റര്‍,ഗൂഗിള്‍ പ്ലസ് പോലെയുള്ളവ വേറേ. മിക്കവര്‍ക്കും എല്ലാ ജനകീയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലും അംഗത്വവുമുണ്ട്, അത് കൊണ്ട് തന്നെ എല്ലാറ്റിലും കൂടി അംഗത്വം ഉള്ളവരെ ഒരുമിച്ചെടുത്ത് കണക്കായി അവതരിപ്പിക്കുന്നതില്‍ ശരികേടുമുണ്ട്. ശരാശരി കണക്ക് എടുത്താല്‍ ലോകത്ത് ഒരോ ആറ് പേരില്‍ ഒരാള്‍ക്ക് ഏതെങ്കിലുമൊരു സൈബര്‍ കൂട്ടായ്മയില്‍ പങ്കാളിത്തം ഉണ്ട്. അഞ്ച് വര്‍ഷം മുന്നെയുള്ള സംഖ്യ അല്ല ഇന്ന് അതിനാല്‍ അടുത്ത അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞുള്ള നെറ്റിസണ്‍ മാരുടെ ( ഇന്റര്‍നെറ്റ് സിറ്റിസണ്‍ ) എണ്ണം ഒരു പക്ഷെ മൊത്തം ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തിനടുത്ത് വരും എന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല. ഒപ്പം തന്നെ എടുത്ത് പരിശോധിക്കേണ്ട മറ്റൊരു കാര്യം ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്ന ഇടം ആണ്‍, അഞ്ച് വര്‍ഷം മുന്‍പ് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് മേശപ്പുറ കമ്പ്യൂട്ടറുകള്‍ വഴി ആയിരുന്നു എങ്കില്‍ ഇന്ന് ടാബ്‌ലെറ്റ് / സ്മാര്‍ട്ട് ഫോണ്‍ ആണ് ഈ നെറ്റ് ചങ്ങാതിമാര്‍ക്ക് എഴുത്തിന്റെ, വായനയുടെ തലം ആകുന്നത് .

ആ‍ര്‍ക്കും എന്തും എഴുതാം ഏത് സമയത്തും ആര്‍ക്കെതിരെയും അല്ലെങ്കില്‍ ഏത് സ്ഥാപനത്തിനെതിരെയും എന്ന് പറയുമ്പോള്‍ അത് കേവല അരാജകത്വാവസ്ഥ അല്ലെ സൃഷ്ടിച്ചെടുക്കുക മാത്രമല്ല ഇങ്ങനെ വായില്‍ തോന്നുന്നത് പറഞ്ഞാല്‍ അതെങ്ങനെ ആധികാരികം ആകും എന്ന് നെറ്റിചുളിക്കുന്നവരും കുറവല്ല. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ മുന്‍പെങ്ങും പരിചയിച്ചിട്ടില്ലാത്ത ഇടമാണ് ഇവര്‍ക്കുള്ളത് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കയ്യാളുന്നത് എന്ന വസ്‌തുത വിമര്‍ശകര്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്നു. ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റിന്റെ ട്വിറ്റര്‍ പോസ്റ്റിന്റെ ബ്ലോഗില്‍ എഴുതുന്നവയുടെ എണ്ണപ്പെരുക്കം എന്ത് മാത്രമാണ്, ഒരു വിഷയത്തെ തന്നെ ചിന്തിക്കാന്‍ പറ്റാത്ത കാഴ്ചക്കോണുകളില്‍ നിന്നാണ് സമീപിക്കുന്നത്. ഇത് ഉണ്ടാക്കുന്ന ഒരു അഭിപ്രായ ഉള്‍ചേര്‍ച്ച ഉണ്ട്. ഇങ്ങനെ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി എഴുതപ്പെടുന്നതും വലിയ ഒരു ജനാവലി അപ്പപ്പോള്‍ വായിക്കുന്ന ചിലപ്പോള്‍ കൂടെ ചേര്‍ന്ന് വാദിക്കുന്ന , ഇണങ്ങുന്ന , പിണങ്ങുന്ന ഇടം മറ്റൊരു തരത്തില്‍ ജനാധിപത്യം തന്നെയാണ് സ്ഥാപിച്ചെടുക്കുന്നത്. ഇങ്ങനെ ഉള്ള ബഹുസ്വരതയില്‍ നിന്ന് പൊട്ടിമുളയ്ക്കുന്നത് ഒരു പക്ഷെ കലാപം ആകാം അല്ലെങ്കില്‍ സഹായ ഹസ്തമാകാം. എങ്ങനെയാണ് ഇത് ഭരണാധികാരികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്ന് നമ്മള്‍ ട്യുണീഷ്യയിലും ഈജിപ്റ്റിലും മുതല്‍ തീരെ ചെറിയ ഒരളവ് വരെ ഡല്‍ഹിയിലും കണ്ടു .

ഈ വിപുലമായ ഡിജിറ്റല്‍ ഹാന്‍ഡിലുകള്‍ അഥവാ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വിലാസങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുമെങ്കില്‍ അത് ജനാധിപത്യത്തിനെ കൂടുതല്‍ സുതാര്യമാക്കാനോ അല്ലെങ്കില്‍ തുറസിലേക്ക് എത്തിക്കാനോ ആകും അത് നല്ലതല്ലേ? ഇക്കാരണാങ്ങളാകണം ഇന്റര്‍നെറ്റിനെ ഭരിക്കേണ്ടത് ഭരണകൂടത്തിന്റെയും ബിസിനസ് ലോബികളുടെയും ബദ്ധശ്രദ്ധ പതിയുന്ന അനിവാര്യത ആക്കി മാറ്റിയത്. നിലവിലെ ഐടി നിയമത്തിന്റെ പുഴുക്കുത്തുകള്‍ ഉപയോഗിച്ച് എങ്ങനെ ആണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങ് ഇടുന്നത് എന്ന് മുംബൈയില്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത നിയമദുരുപയോഗത്തിലും ഈയടുത്ത ദിവസങ്ങളിലൊന്നില്‍ ഐ ഐ പി എം എന്ന വിദ്യാഭ്യാസ സ്ഥാപനത്തിനും അതിന്റെ മേധാവി അരിന്ദം ചൌധരിക്കും എതിരെ ശബ്ദിച്ച വെബ്‌പേജുകളെ അപ്പാടെ നിര്‍വീര്യമാക്കുന്നിടത്ത് വരെയെ‌ത്തിയത് നമ്മള്‍ കണ്ടു. സ്വതന്ത്രമായതും മാധ്യമ ചട്ടക്കൂടില്‍ നിന്ന് പുറത്ത് നിന്ന് വരുന്ന അഭിപ്രായങ്ങള്‍ അസ്വസ്ഥത സൃഷ്ടിച്ച് തുടങ്ങി എന്ന് സാരം. അത് ഇനിയും ഉണ്ടാകും .പുതുലോകം പകര്‍ന്ന് ഡിജിറ്റല്‍ ലോകം : വാര്‍ത്താവിനിമയത്തിന്റെ ചരിത്രം ആരംഭിക്കുന്ന നാളുകളില്‍ ഒന്ന് ഒച്ചയില്‍ നാലാള്‍ കൂടുന്നിടത്ത് സംസാരിക്കാന്‍ പോലും തമ്പ്രാന്റെ അനുമതി വേണമായിരുന്ന വൃത്തികെട്ട ഭൂതകാലം നമുക്കും ഉണ്ടായിരുന്നു, എന്നാല്‍ ഇന്നോ ഇതേ തമ്പ്രാക്കന്മാരുടെ നവരൂപമായ രാഷ്ട്രീയ/ഭരണ/ബിസിനസ് രംഗത്തുള്ളവര്‍ക്ക് മുന്നില്‍ അസ്വസ്ഥത പടര്‍ത്തുന്ന ശബ്ദമുഖരിതമായ ഇടത്തേക്ക് നാമെത്തി. ഇന്റര്‍നെറ്റ് ഉള്ളതാണ് ജനാധിപത്യം ഇനിയും കൂടുതല്‍ മേല്‍ത്തരമായി നിലനില്‍ക്കും എന്ന് ഉറപ്പിക്കാന്‍ ആകുന്ന സൂചന എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. നിയന്ത്രണം സാധ്യമല്ല എന്ന് പറയാം, ഭരണകൂടം എങ്ങനെ ഒക്കെ ശ്രമിച്ചാലും സേവന ദാതാക്കള്‍ വഴി എത്ര നല്ല അരിപ്പ വച്ചാലും ഇത് മറ്റൊരു വഴിയിലൂടെ വളരും/പടരും എന്നതിന് ഉദാഹരണം പലത്. ഇതിന്റെ പ്രയോജനം പരമ്പരാഗത മാധ്യമങ്ങള്‍ക്കും പരോക്ഷമായി ലഭിക്കുന്ന്. നമ്മുടെ പത്രം എത്ര തമസ്കരിച്ചാലും ഇത് നെറ്റില്‍ എത്തും , പിന്നെ പടരും നാടാകെ എന്നിട്ട് വാര്‍ത്ത കൊടുത്തിട്ട് എന്ത് കാര്യം എന്ന് ചിന്തിക്കുന്ന ന്യൂനപക്ഷം എങ്കിലും ന്യൂസ് റൂമില്‍ ഉണ്ടായാല്‍ അത് മതിയല്ലോ !

സോഷ്യല്‍ നെറ്റ്വര്‍ക്കിന്റേയും സ്മാര്‍ട്ട് ഫോണ്‍ ആപ്പ്‌സിന്റെയും കടന്ന് വരവ് പത്ര/ടി വി മാധ്യമങ്ങളെ മാത്രമല്ല ബാധിച്ചത്. അടുത്ത കാലം വരെ അല്ലെങ്കില്‍ ഇപ്പോഴും ആശയവിനിമയത്തിനെ ആശയും ആവേശവും ആയ എസ് എം എസ് നെ കാര്യമായി തന്നെ തളര്‍ത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് കഴിഞ്ഞു. ഫേസ്ബുക്ക്/ജിമെയില്‍ ചാറ്റും ടെക്‍സ്റ്റിംഗിനായുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകളും എസ് എം എസ് വരുമാനത്തെ കാര്‍ന്ന് തിന്നാന്‍ തുടങ്ങി എന്ന് ടെലകോം സേവന ദാതാക്കള്‍ തന്നെ സമ്മതിക്കുന്നു , അതെ ഇത് അത്രമേല്‍ വേഗത്തിലാണ് നിലവിലുള്ള വിവര വിനിമയത്തിനെ മാറ്റി മറിക്കുന്നത്. നിരന്തരം നവീകരിക്കുകയും പുതുപുത്തന്‍ ആശയങ്ങളുമായി എത്തുകയും ചെയ്തില്ലെങ്കില്‍ നില‌നില്‍പ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് പോലും അപകടമാകും എന്നതിന് ഓര്‍ക്കുട്ടിനപ്പുറം ഉദാ‍ഹരണം വേണോ. നമ്മെ ഒക്കെ കൂട്ടുകൂടാന്‍ പഠിപ്പിച്ച ഓര്‍ക്കുട്ടിന് ഏതാണ്ട് നിത്യശാന്തി നേരാന്‍ സമയമായി. എന്തിനധികം പത്തുവര്‍ഷത്തിനപ്പുറം ഫേസ്ബുക്കോ ട്വിറ്ററോ ഉണ്ടാകും എന്ന് ഉറപ്പിക്കാന്‍ പോലും ആകില്ല, എന്ന് വച്ച് ആശങ്കപ്പെടേണ്ട . ഇതിനെ വകഞ്ഞ് മാറ്റി എത്തുന്നത് ഇതിലും നവം‌നവങ്ങളായ സൌകര്യങ്ങള്‍ ഉള്ള മറ്റൊരു ഇടം ആകും .മാധ്യമ സമന്വയത്തിന്റെ കാലം :
പത്രവായനയും ടിവിയുടെ ദൃശ്യ സാധ്യതളും സമ്മേളിക്കുന്ന ഇടം മാത്രമല്ല ഇന്റര്‍നെറ്റ് , ഇവയ്ക്ക് രണ്ടിനും സാധിക്കാതിരുന്ന വിവര ദൃശ്യ മേളിക്കല്‍ ആണ് സൈബര്‍ മാധ്യമം പകര്‍ന്ന് തരുന്നത്. മീഡിയ കണ്‍‌വര്‍ജന്‍സ് എന്ന് വിളിക്കുന്നത് ശരി എന്ന് പറയാം. എല്ല വിഭവങ്ങളും വിളമ്പുന്ന ഒരു വലിയ വിവര സദ്യ. ഇത് മാധ്യമ പ്രവര്‍ത്തനത്തെ അപ്രസക്തമാക്കും എന്നൊക്കെ ചില കോണില്‍ നിന്ന് പറയുന്നുണ്ടങ്കിലും അത് സംഭാവ്യമാകാന്‍ വിദൂര സാധ്യത പോലും ഇല്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരത്തിന്റെ സ്കൂപ്പിന്റെ വസ്തുതാന്വേഷങ്ങളുടെ ഒക്കെ അപരിമിതമായ സാധ്യതകള്‍ ആണ് തുറന്ന് കിടക്കുന്നത്. സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ എന്ന് വിളിക്കാവുന്ന ഈ നെറ്റിസണ്‍ മാര്‍ എഴുതുന്ന ചില വരികളിലെങ്കിലും നല്ല വാര്‍ത്താ സ്കൂപ്പിന്റെ വിത്തെടുക്കാന്‍ പറ്റും. ഇതെടുത്ത് ശരിയുടെ അനുബന്ധവിവരത്തിന്റെ വെള്ളവും വളവും നല്‍കിയാല്‍ നല്ല വാര്‍ത്ത ആകും. ഇത് കല്പിത കഥ പോലെ പറയുന്നതല്ല., ഇപ്പോള്‍ ലോകത്തില്‍ പലയിടത്തും മാധ്യമ പ്രവര്‍ത്തകര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗില്‍ കറങ്ങുന്നത് വാര്‍ത്ത തേടി കൂടിയാണ്. വരും കാലത്ത് ഇത് വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല

മൈക്കിള്‍ ജാക്‍സണ്‍ നമ്മെ വിട്ട് പിരിഞ്ഞ വാര്‍ത്ത വന്ന സമയത്ത് ട്വിറ്റര്‍ ഷട്ട് ഡൌണ്‍ ആയത് വാര്‍ത്തയുടെ സ്രോതസ് എന്ന നിലയില്‍ എത്രമാത്രം പ്രധാനമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് എന്ന സൂ‍ചന തരുന്നു. ബിന്‍ ലാദന്‍ കൊല്ലപ്പെട്ട വിവരം ആദ്യം ബേക്ക് ചെയ്തത് ട്വിറ്റര്‍ ആണ് എന്തിനധികം രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബരാക്ക് ഒബാമ Four more years എന്ന് കുറിക്കുക മാത്രമല്ല ഭാര്യ മിഷേലിനെ ചെര്‍ത്ത് പിടിച്ച് കൊണ്ടുള്ള ഫോട്ടോയുടെ അകമ്പടി കൂടി ഉണ്ടായിരുന്നു. അതെ വാര്‍ത്ത ഉത്‌ഭവിക്കുന്ന ഉറവിടം തന്നെ വാര്‍ത്ത എഴുതുകയും ചെയ്യുന്ന തത്‌സമയ വാര്‍ത്താപൂരത്തിന്റെ കാലം. ഇത് ഇനിയുള്ള കാലം കൂടുമെന്നതില്‍ തര്‍ക്കമില്ല, നമ്മുടെ നാട്ടില്‍ ഇപ്പോഴും ജനകീയത ഫേസ്ബുക്കിന് തന്നെയാണ് എന്നാല്‍ വാര്‍ത്താതാരങ്ങള്‍ക്ക് പ്രീയം ട്വിറ്ററും. സോഷ്യല്‍ നെറ്റ്വര്‍ക്ക് ഏതായാലും , സദാ കണക്ടഡ് ആണ് നമ്മളില്‍ നല്ലൊരു ഭാഗം

ഉള്‍ച്ചേര്‍ന്ന ഉള്ളടക്കത്തിന്റെ (Inclusive Content) കാലത്തിലൂടെയാണ് കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അംഗങ്ങള്‍ വെറും വായനക്കാര്‍ അല്ല, അവര്‍ ഒപ്പം ഇടപെടുക കൂടിയാണ്. വിമര്‍ശമെന്നത് പഴയകാലത്തെ പോലെ പണ്ഡിത കേസരികള്‍ മാത്രം മേയുന്ന പറമ്പുമല്ല. ഇന്നലെ വന്ന പുതുനാമ്പുകള്‍ പോലും ആശയത്തിന്റെ ഉള്‍ക്കരുത്തുമായി കല്ലിനെ പിളര്‍ക്കുന്ന എതിര്‍ വര്‍ത്തമാനം ഉയര്‍ത്തും , കാമ്പുണ്ടെങ്കില്‍ അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യും. നേരിട്ട് പറയാന്‍ പലവിധ പരിമിതി ഉള്ളവര്‍ അപരനാമത്തില്‍ തുറന്ന് പറച്ചിലുകാരാകും (വിസില്‍ബ്ലോവേഴ്സ്). ഇതിനൊക്കെ ഉള്ള പശ്ചാത്തലം മാത്രമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉണ്ടാക്കുന്നത്

വരും കാലത്ത് ഈ വലിയ ഓണ്‍‌ലൈന്‍ ജനസംഖ്യയില്‍ മാധ്യമങ്ങളോളം വിശ്വാസ്യത ഉള്ള, ആധികാരികത ഉള്ള ഫേസ്ബുക്ക് / ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഉണ്ടാകും. ഒരോരോ വിഷയത്തില്‍ വൈദഗ്ദ്യം നേടിയവര്‍ അതാത് കാര്യത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ വരുന്ന വായനക്കാരുടെ എണ്ണം വര്‍ധിക്കും. അത് പോലെ തന്നെ ഇത് വരെ ഇന്റര്‍നെറ്റ് എന്തെന്ന് അറിയാത്ത നല്ലൊരു പങ്ക് ജനങ്ങള്‍ സമീപ ഭാവിയില്‍ തന്നെ സൈബര്‍ ഇടത്തിന്റെ ഉപഭോക്താക്കളാകും , ഒരു പക്ഷെ നിലവില്‍ നാമൊക്ക വന്നത് പോലെ ആകില്ല ഇവര്‍ ഉപയോഗിച്ച് തുടങ്ങുക, സൈബര്‍ ഹരിശ്രീ കുറിക്കുന്നത് തന്നെ സ്മാര്‍ട്ട് ഫോണിലോ ടാബ്‌ലറ്റിലോ ആകും. അത്രമേല്‍ ഉപഭോക്‍തൃ ലാളിത്യത്തോടെ അല്ലെ ആപ്ലിക്കേഷനുകള്‍ തയാറാകുന്നത്. മാത്രമോ പ്രാദേശിക ഭാഷയില്‍ സംവദിക്കാം എന്ന പുതുമയും ഉണ്ട്. സര്‍ച്ച് എഞ്ചിന് ഊളിയിട്ടെടുത്ത് തരാനാകാത്ത പല വിവരവും സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ നിന്ന് നിമിഷം കൊണ്ട് ഒരു ചോദ്യമെറിഞ്ഞെടുക്കാം എന്ന നിലയും സംജാതമാകും !

Sunday, February 19, 2012

ഓണ്‍ലൈന്‍ കച്ചവടം കൊഴുക്കുന്നു

ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി ഇന്ന് വന്‍‌കുതിപ്പിലാണ്. ആമസോണിന്റെ ജംഗ്‌ളീ ഡോട്ട് കോം കൂടി എത്തിയതോടെ വിപണി ഉഷാറായി. ഫ്ലിപ്കാര്‍ട്ട്, ഇന്‍ഫിബീം, ഇന്ത്യാപ്ലാസാ പോലെയുള്ള ഇ-കച്ചവടക്കാര്‍ നേരത്തേ തന്നെ നാട്ടില്‍ സജീവമാണ്. ഭാവിയില്‍ മൊത്തം വില്‍പ്പനയുടെ മുഖ്യപങ്കും നടക്കുന്നത് ഇന്റര്‍നെറ്റിലൂ‍ടെയാകും എന്ന് കണക്കാക്കുന്ന സാഹചര്യത്തില്‍ ഉടനെ തന്നെ കുറെയധികം പ്രബല സ്ഥാപനങ്ങള്‍ കൂടി ഓണ്‍‌ലൈനായി സാധന സാമഗ്രികള്‍ വില്‍ക്കാന്‍ എത്തും.

ചില്ലറ വില്പന രംഗത്ത് സ്വ/വിദേശ കുത്തക കമ്പനികള്‍ വരുന്നതിനെതിരെ നാട്ടില്‍ പ്രക്ഷോഭം ഇപ്പോഴും അടങ്ങിയിട്ടില്ലെങ്കിലും നിശബ്ദമായി നടക്കുന്ന ഈ കച്ചവടം ചെറിയ തുകയുടെ ഒന്നുമല്ല. പലവ്യഞ്ജനം പോലെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ അല്ല നിലവില്‍ ഇതില്‍ ആളുകള്‍ എത്തുന്നത്, ഭാവിയില്‍ അതും സംഭവിക്കില്ല എന്ന് പറയാനുമാകില്ല. സംഗീതം, സംഗീത ഉപകരണങ്ങള്‍ , കളിപ്പാട്ടങ്ങള്‍ , കം‌പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ , പുസ്തകം എന്നിവയാണ് ഇലക്‍ട്രോണിക് ചന്തയില്‍ വഴി ഇപ്പോള്‍ വില്പന പൊടി പൊടിക്കുന്നത്. 2005 ന് ശേഷമാണ് ഇ-കൊമേഴ്സ് ഇന്ത്യയില്‍ കാര്യമായി വേരൂന്നാന്‍ തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. ഇതൊക്കെ ഇവിടെ നടക്കുമോ എന്ന് ആശങ്കപ്പെട്ടവര്‍ പോലും അത്ദുതപ്പെടുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാകാന്‍ ഇന്ത്യന്‍ ഇ-വിപണിയിലെ മുഖ്യതാരം ആയ ഫ്ലിപ്പ്കാര്‍ട്ടിലെ വ്യാപാരം ഒന്ന് അപഗ്രഥിച്ചാല്‍ മതിയാകും. ഡല്‍ഹി ഐ‌ഐടി യിലെ സഹപാഠികളായ സച്ചിന്‍ ബെന്‍സാലും ബിന്നി ബന്‍സാലും ആമസോണ്‍ ഡോട്ട് കോം എന്ന അമേരിക്കയിലെ പുകള്‍പെറ്റ ഓണ്‍ലൈന്‍ വില്പനശാലയില്‍ ജോലി ചെയ്യവേ ആണ് സമാനമായ ഒരു ഇന്ത്യന്‍ സംരംഭത്തെ പറ്റി ആലോചിക്കുന്നതും 2007 ല്‍ ഫ്ലിപ്പ്കാര്‍ട്ടിന് തുടക്കം കുറിക്കുന്നതും. വെബ് നിരീക്ഷകരായ അലക്‍സാ ഡോട്ട് കോമിന്റെ റാങ്കിംഗ് പ്രകാരം ഇന്ന് ഇന്ത്യയിലെ ആദ്യ 30 പോര്‍ട്ടലുകളില്‍ ഒന്ന് ഇതാണ്. 4500 പേര്‍ 27 നഗരങ്ങളിലെ ബാക്ക് ഓഫീസുകളിലായി പണിയെടുക്കുന്നു. പുസ്തകങ്ങളുടെ മാത്രം കണക്കെടുത്താല്‍ 1.15 കോടി ടൈറ്റിലുകള്‍ , 80 ലക്ഷം സന്ദര്‍ശകര്‍ ദിനേന 30,000 വില്പനകള്‍ ! ഇത് വര്‍ഷം തോറും കുത്തനെ കൂടുകയാണ്. കേവലം ഒരു ഫ്ലിപ്കാര്‍ട്ടിലെ മാത്രം നഖചിത്രമാണിത്. ഇത് പോലെ എത്രയെണ്ണം ഉണ്ട് അതിലേറേ വരാനിരിക്കുന്നു.

പുതുനിര ഓണ്‍ലൈന്‍ വില്പനശാലകള്‍ പല മുന്‍‌ധാരണകളെയും പൊളിച്ചെഴുതുന്ന തരത്തില്‍ തന്നെയാണ് വില്‍‌പനാതന്ത്രങ്ങള്‍ ഒരുക്കിയത്. പുസ്‌തകങ്ങള്‍ ആയാലും മറ്റ് സാധനങ്ങള്‍ ആയാലും പെട്ടെന്ന് തിരഞ്ഞെടുക്കാനും ഉപയോഗിച്ചവര്‍ എഴുതിയ അഭിപ്രായം വായിച്ച് നോക്കി എടുക്കാനും സാധിക്കുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡോ ഇന്റര്‍നെറ്റ് ബാങ്കിങ്ങോ ഇല്ലാത്തവര്‍ ഇതെങ്ങനെ ഉപയോഗിക്കും അതായത് പണമടവ് എങ്ങനെ നടപ്പാക്കും എന്ന് സംശയിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ COD (കാഷ് ഓണ്‍ ഡെലിവറി) എന്ന സംവിധാനം ഇത്തരം കച്ചവടത്തെ അടിമുടി മാറ്റി, അതായത് ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്‌ത സാധനം കൊറിയര്‍ കമ്പനിക്കാര്‍ നമ്മുടെ വീട്ട് പടിക്കലെത്തിക്കുമ്പോള്‍ മാത്രം പണം കൊടുത്താല്‍ മതി, കാര്‍ഡ് പോയിട്ട് ബാങ്ക് അക്കൌണ്ട് പോലും വേണ്ട. തീര്‍ന്നില്ല 30 ദിവസത്തെ തിരികെയെടുക്കല്‍ ഉറപ്പ് (Replacement Guarantee), പല തവണകളായി പണം അടച്ച് തീര്‍ക്കാനായി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള സന്ധിക്കലുകള്‍ (tie up) ഒക്കെ ഓണ്‍ലൈന്‍ സ്റ്റോറുകളെ പൊടുന്നനെ ജനപ്രീയമാക്കി. ഇന്ത്യയിലെ എത് ഭാഗത്തും ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ഇന്ന് മിക്കവര്‍ക്കും ഉണ്ട്. നല്ലൊരു തുക ഡിസ്‌കൌണ്ടും കിട്ടും എന്ന് മാത്രമല്ല കൊറിയര്‍ കമ്പനിക്കാരുമായി ധാരണയായിട്ടുള്ളതിനാല്‍ മിക്ക വാങ്ങലുകള്‍ക്കും ഉപയോക്താവ് പണം നല്‍കേണ്ടതുമില്ല.

പുസ്‌തകങ്ങളുടെ കാര്യം മാത്രം എടുത്താല്‍ തന്നെ ഓണ്‍‌ലൈന്‍ വില്പനാശാലകള്‍ക്ക് സാധാരണ നമുക്ക് കടന്ന് ചെല്ലാവുന്ന കടകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ മെച്ചങ്ങളുമുണ്ട്. നഗരത്തിലെ ഏറ്റവും വലിയ ബുക്ക്ഷോപ്പില്‍ ചെന്നാല്‍ പോലും എല്ലാ പുസ്തകങ്ങളും ലഭ്യമാകണമെന്നില്ല. എന്നാല്‍ നേരത്തെ ഇവിടെ സൂചിപ്പിച്ച പോലെ ദശലക്ഷക്കണക്കിന് ടൈറ്റിലുകള്‍ ഇന്റര്‍നെറ്റ് വഴി പരതാം ബുക്ക് ചെയ്യാം. രാജ്യത്ത് -ഒരു പക്ഷെ വിദേശത്തോ- പലയിടത്തായി എവിടെയാണോ നമുക്കിഷ്ടമുള്ള പുസ്‌തകം ഉള്ളത് അവിടെ നിന്ന് നമ്മുടെ വീട്ട്പടിക്കലേക്ക് ദിവസങ്ങള്‍ക്കകം തന്നെ കൊറിയര്‍ വഴി എത്തും. മാത്രമല്ല ഉത്പന്നം ഏതായാലും അതിനെ പറ്റിയുള്ള റിവ്യൂ അതാത് പേജില്‍ തന്നെ വായിക്കാം. നമുക്ക് വേണമെങ്കില്‍ അഭിപ്രായം എഴുതുകയും ചെയ്യാം. ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്‌ത ഫ്ലിപ്പ്കാര്‍ര്‍ട്ട് എന്ന ഒറ്റ സൈറ്റില്‍ മാത്രം പോയ വര്‍ഷം 75 കോടി രൂപയുടെ കച്ചവടം നടന്നു. ഒന്നോര്‍ക്കുക കേരളത്തില്‍ മൊത്തം പോയ വര്‍ഷം എല്ലാ കടകള്‍ മുഖാന്തിരം നടന്ന ഇടപാട് ഇത്രയും വരണമെന്നില്ല! കേരളത്തിലെ അടക്കം പുസ്തകക്കടകളില്‍ നമ്മള്‍ ചെല്ലുമ്പോള്‍ രണ്ട് ദിവസത്തിനകം പുസ്‌തകം വരുത്തി തരാം എന്ന് ഉറപ്പ് ലഭിക്കുന്നത് ഫ്ലിപ്പ്ക്കാര്‍ട്ടിലോ ഇന്‍ഫിബീമിലോ നോക്കി ഉറപ്പാക്കിയിട്ടാണ് എന്നത് പരസ്യമായ രഹസ്യം.

ലോകത്തിലെ ഈ മേഖലയിലെ വമ്പന്മാരായ ആമസോണും പോയ വാരം ഇന്ത്യയിലെത്തിയത് മത്സരം കൊഴുക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. junglee.com എന്ന പേരിലാണ് ഇന്ത്യന്‍ സംരംഭം. തുടങ്ങി 5 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫ്ലിപ്പ്ക്കാര്‍ട്ടില്‍ വരുന്നതിന്റെ ആറിലോന്ന് മറ്റോരു പ്രമുഖ സ്ഥാപനമായ ഇന്‍ഫിബീം സന്ദര്‍ശകരുടെ പകുതിയോളവും ജംഗ്‌ളീ യിലെത്തി. ഇങ്ങനെ എത്തുന്നവര്‍ ശരാശരി പത്ത് മിനിട്ടോളം സൈറ്റില്‍ സാധനങ്ങള്‍ തിരയാറുമുണ്ട്. ആമോസോണിന്റെ ഇന്ത്യന്‍ പതിപ്പ് നിലവില്‍ വന്നത് പരസ്യകോലാഹലമോ പത്രസമ്മേളനമോ നടക്കാതെ തന്നെയാണ് എന്നിട്ടും ഈ കനത്ത തോതിലുള്ള വില്പനാകണക്കുകള്‍ രേഖപ്പെടുത്തുന്നത് ഓണ്‍ലൈന്‍ വിപണിയുടെ സാധ്യത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ആമസോണിന്റെ പ്രശസ്‌തമായ കിന്‍ഡില്‍ ഇബുക്ക് റീഡര്‍ മുതല്‍ നാട്ടിലെ പ്രശസ്‌തമായ ഫാബ്‌ഇന്ത്യ തുണിത്തരങ്ങള്‍ വരെ വിപുലമായ ഉത്പന്ന നിരയുമായാണ് ജംഗ്‌ളി നെറ്റിസണ്‍മാരെ കാത്തിരിക്കുന്നത്

എക്‍സ്ട്രാ ബൈറ്റ് : ഇങ്ങനെ വരുന്ന സാധന സാമഗ്രികള്‍ അതാത് സംസ്ഥാനങ്ങളുടെ നികുതിക്കണ്ണിന് മുന്നിലൂടെയാണോ പോകുന്നത്. ഭൌതികമായി കാണാനാകുന്ന വില്പന കൊറിയര്‍ കമ്പനി റെയ്ഡ് ചെയ്‌തെങ്കിലും നമ്മുടെ സെയില്‍ ടാക്‍സ് ഉദ്യോഗസ്ഥര്‍ക്ക് നികുതിയടിപ്പിക്കാം എന്നാല്‍ സംഗീത ആല്‍ബങ്ങളും സിനിമാ സിഡികളും ഓണ്‍‌ലൈനായി പണമടച്ച് ഡൌണ്‍ലോഡ് ചെയ്‌ത് ആസ്വദിക്കുന്നതിന് വല്ല കണക്കും ഉണ്ടോ. വരുന്ന ബഡ്‌ജറ്റില്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ മാണി സാര്‍ പിടികൂടുമെന്ന് ഒരു പ്രസംഗത്തില്‍ കേട്ടു. എങ്ങനെയാണ് നടപ്പാക്കുകയെന്ന് കാത്തിരുന്ന് കാണാം .

Thursday, January 05, 2012

2012 ഐ ടി

ലാപ്‌ടോപ്പ് , സ്‌മാര്‍ട്ട് ഫോണ്‍ , ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകാന്‍ അല്ലെങ്കില്‍ നേര്‍ത്തതാകാന്‍ ഇടയുണ്ട്, ഇതിനോടകം തന്നെ സ്‌മാര്‍ട്ട് ഫോണും ടാബും തമ്മില്‍ വലിപ്പത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് പറയാം. ചുരുക്കം ചില കമ്പനികളേ ടാബ് , സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇത് വരെ ഇറങ്ങിയിട്ടൂള്ളൂ എങ്കിലും ഈ വര്‍ഷം വിപണിയില്‍ ഭാവികാലത്തും പിടിച്ച് നില്‍ക്കണം എന്ന് താത്പര്യമുള്ളവരെല്ലാം ടാബുമായി എത്തും. ഒപ്പം തന്നെ ടാബിനും സ്‌മാര്‍ട്ട് ഫോണിനും മധ്യേ ഇരിപ്പുറപ്പിക്കാവുന്ന തരത്തിലുള്ള ഉപകരണങ്ങളും മത്സരിക്കും , നിലവില്‍ ഗാലക്‍സി നോട്ട് ഈ വിടവില്‍ സാന്നിദ്ധ്യമറിയിച്ച് കഴിഞ്ഞു. ലോകമാകമാനം സ്‌മാര്‍ട്ട് ഫോണുകളുടെ സഞ്ചിത ശരാശരി വളര്‍ച്ചാ നിരക്ക് (CAGR) ഇരട്ട അക്കത്തിലാണ്, സാധാരണ ഫോണുകളുടേതാകട്ടെ ഒറ്റ അക്കത്തിലും. ഇത് കൃത്യമായി വിരല്‍ ചൂണ്ടുന്നത് വരും വര്‍ഷങ്ങളിലെ സ്‌മാര്‍ട്ട് ഫോണ്‍ വിപണിയുടെ വളര്‍ച്ചയിലേക്ക് തന്നെയാണ്. ഫോണ്‍ വിപണിയുടെ ചരിത്രം തന്നെ നോക്കിയാല്‍ ഇത് മനസിലാകും. ഒറ്റവര്‍ണ സ്‌ക്രീനില്‍ നിന്ന് ബഹുവര്‍ണ സ്‌ക്രീന്‍ സൌകര്യത്തിലേക്ക് നാം പറിച്ച്നടപ്പെട്ടതിലും വേഗത്തിലാകും സ്‌മാര്‍ട്ട് ഫോണിലേക്കുള്ള വളര്‍ച്ച. കേവലം വിളി ഉപകരണം മാത്രമല്ല കൈഫോണുകള്‍ എന്ന തിരിച്ചറിവാകാം ചില ഉപഭോക്താക്കളെ എങ്കിലും മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.

മൊബൈല്‍ ഫോണിലേക്ക് ആദ്യം കൂട്ടിയിണക്കപ്പെട്ടത് ക്യാമറ ആയിരുന്നെങ്കില്‍ പിന്നീട് പാട്ട് പെട്ടി , സഞ്ചരിക്കുന്ന സിനിമാ തീയേറ്റര്‍ , സ്ഥലമാപിനി (ജി പി എസ് ), ഇന്റര്‍നെറ്റ് (ജി പി ആര്‍ എസ് / ത്രി ജി) , വായന (ബുക്ക്/ പി ഡി എഫ് റീഡര്‍ ), ബാങ്കിംഗ് (ഇന്റര്‍നെറ്റ് /മൊബീല്‍ ബാങ്കിംഗ് ) ഒക്കെയായി ഫോണ്‍ മാറി. പോയ രണ്ട് വര്‍ഷങ്ങളിലായി മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വ്യാപകമായ സ്വീകാര്യത നവം‌നവങ്ങളായ എത്രയോ ആപ്ലിക്കേഷനുകളാല്‍ ഇന്ന് നമ്മുടെ ഫോണുകളെ വിവര സമ്പന്നമാക്കി കൊണ്ടിരിക്കുന്നു. ആന്‍‌ഡ്രോയ്‌ഡ്, ആപ്പിള്‍ ഐ ഓ‌എസ് , ബ്ലാക്ക് ബെറി എന്നിവയിലായി അഞ്ച് ലക്ഷത്തിലേറേ ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട് ഒരു പക്ഷെ ഈ വര്‍ഷാവസാനത്തിന് മുന്നെ തന്നെ ഇത് പുതിയ കടമ്പ കടന്നേക്കാം.

മൊബൈല്‍ ഫോണില്‍ സന്നിവേശിപ്പിച്ചിട്ടുള്ള ഒരോ ഘടകത്തിനും സാമാന്യ ചിന്തയ്‌ക്ക് അപ്പുറത്തെ പ്രയോഗ സാധ്യതകളാണ് വരുന്നത്. ഒരു ഉദാഹരണം എടുത്ത് കാട്ടാനായി കാമറയുടെ കാര്യം തന്നെ നോക്കാം. ഉചിതമായ ഒരു ആപ്ലിക്കേഷന്‍ കൂട്ടിച്ചേര്‍ത്താല്‍ ഫോണ്‍ ക്യാമറയെ ബാര്‍ കോഡ് ഒപ്പിയെടുക്കല്‍ സംവിധാനമാക്കാം. വിപണിയിലെ പല ഉത്പന്നങ്ങളുടേയും പുറം‌ചട്ടയില്‍ കുത്തനെയുള്ള വരകളുടെ കൂട്ടം കാണമല്ലോ. സാധാരണയായി ബാര്‍കോഡ് സ്‌കാനര്‍ എന്ന ഉപകരണം ഉപയോഗിച്ച് കടകളില്‍ വിലയിടല്‍ വേളയിലാണ് ഈ വരകളെ വിവരമാക്കി ബില്ലില്‍ അച്ചടിച്ച് തരുന്നത്. എന്നാല്‍ ഇതിന് വേണ്ടിയുള്ള ആപ്ലിക്കേഷന്‍ സജീവമാക്കിയാല്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ കാമറ വരകള്‍ക്ക് അഭിമുഖമായി പിടിച്ച് ക്യാമറ ക്ലിക്ക് ചെയ്താല്‍ ഉത്പന്ന/പുസ്തക വിവരം ഫോണ്‍ സ്‌ക്രീനില്‍ എത്തും. അതായത് ക്യാമറയെ വെറും പടമെടുക്കല്‍ സംവിധാനമായല്ല സ്‌മാര്‍ട്ട് ഫോണ്‍ കാണുന്നത്. സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പ്രയോഗങ്ങളും നിലവില്‍ വന്നു കഴിഞ്ഞു, ചിലത് പണിപ്പുരയിലുമാണ്. വരും വര്‍ഷങ്ങളില്‍ ഫോണിന് മെഡിക്കല്‍ മേഖലയില്‍ വര്‍ധിച്ച സാധ്യതകളാകും തുറക്കപ്പെടുക.

എടുത്ത് പറയേണ്ട മറ്റൊരുമാറ്റം സമീപസ്ഥ വിനിമയ ധാര -സവിധ! (Near Field Communication) ആകും. സവിസം പ്ലാസ്റ്റിക് പണമായ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളെ ഇല്ലായ്‌മ ചെയ്യും എന്ന് പോലും പ്രവചിക്കുന്നവര്‍ ഉണ്ട്. ക്യാമറ പോലെ തന്നെ ഫോണിനുള്ളില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഈ ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ച് തൊട്ടടുത്തുള്ള ഫോണുകള്‍ തമ്മിലോ അല്ലെങ്കില്‍ കടകളിലെ ബില്ലിംഗ് ഉപകരണമായോ ബന്ധിപ്പിച്ച് പണമടവ് നടത്താം. എ ടി എം ന് പകരം വ്യാപകമായി ഉപയോഗിക്കപ്പെട്ടേക്കാം, പെട്ടെന്ന് മറ്റോരു മികച്ച ബദല്‍ ഉപകരണം ഉരുത്തിരിഞ്ഞ് വന്നില്ലെങ്കില്‍ അടുത്ത കാലത്ത് സമീപസ്ഥ വിനിമയ ധാര മേല്‍‌ക്കൈ നേടും. എ ടി എം മുറിയില്‍ ഇത് മതിയാകും പണമെടുക്കാന്‍ . 2014 ആകുമ്പോള്‍ 50 ശതകോടി ഡോളര്‍ പണം സവിധ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് അനുമാനിക്കപ്പെടുന്നു. വീസ , അമേരിക്കന്‍ എക്‍സ്‌പ്രസ്, മാസ്റ്റര്‍ കാര്‍ഡ് എന്നീ‍ പ്രബലര്‍ ഇതില്‍ നേരിട്ടോ അല്ലെങ്കില്‍ സാങ്കേതിക പങ്കാളി വഴിയോ നിക്ഷേപമിറക്കി കഴിഞ്ഞു. രസകരമായ മറ്റൊരു സമാന ഉപകരണം സ്‌ക്വയര്‍ ആണ്. ഐ ഫോണിലെ ഹെഡ്ഫോണ്‍ ജാക്കില്‍ പിടിപ്പിക്കാവുന്ന കാര്‍ഡ് റീഡര്‍ ആണ് ഇത്. പണക്കൈമാറ്റം ആവശ്യം വരുമ്പോള്‍ കാര്‍ഡ് ഇതില്‍ ഉരസിയാല്‍ പണം നല്‍കാം. സവിധ ആയാലും സ്‌ക്വയര്‍ ആയാലും ഇ-കൊമേഴ്സിന്റെയും എം-കൊമേഴ്സിന്റെയും വരും കാല ഉപയോഗത്തിന്റെ സാധ്യത ആണ് ഉറപ്പിക്കുന്നത്. സ്‌ക്വയര്‍ എന്ന സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത് ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോഴ്സിയും.

എടുത്ത് പറയാവുന്ന മാറ്റം ഈ വര്‍ഷം നടക്കാനിടയുള്ളത് ടെലിവിഷനിലാകും. ഇതിനോടകം തന്നെ കേരളവിപണിയിലടക്കം സ്‌മാര്‍ട്ട് ടിവി വരവറിയിച്ച് കഴിഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗും യൂ ട്യൂബ് വീഡിയോയും ഒക്കെ ലഭിക്കുന്ന ടി‌വിക്ക് വര്‍ധിച്ച സ്വീകാ‍ര്യത ആണ് ലഭിച്ച് വരുന്നത്. ടി വി യും ഇന്റര്‍നെറ്റും സമ്മേളിക്കുന്ന അനുഭവം (Convergence) . ഒപ്പം തന്നെ സ്‌ക്രീന്‍ സാങ്കേതികവിദ്യയിലും വന്‍‌കുതിച്ച് ചാട്ടമാണ് സംഭവിക്കുന്നത്, ഇത് ഊര്‍ജ ഉപഭോഗത്തില്‍ കുറവ് ഉണ്ടാക്കുന്നു , മിഴിവുള്ള ചിത്രങ്ങള്‍ നയനാന്ദകരമായി സ്വീകരണ മുറിയിലെത്തുന്നു. ഗെയിമിങ്ങ് സൌകര്യങ്ങളായ ഹാര്‍ഡ്‌വെയര്‍ കൂട്ടിയിണക്കാനും ഇന്ന് ടി‌വിക്ക് സാധിക്കുന്നു. ചില നിര്‍മ്മാതക്കള്‍ ആകട്ടെ ഉള്‍ച്ചേര്‍ന്ന (in built) രീതിയില്‍ കമ്പ്യൂട്ടര്‍ ഗെയിമിങ്ങ് ഹാ‍ര്‍ഡ്‌വെയര്‍ ടി വി ക്കുള്ളില്‍ തന്നെ ചേര്‍ക്കുന്നു. പ്രകടമായ മറ്റൊരു മാറ്റം കാണാന്‍ സാധ്യത ഉള്ളത് ടി വി റിമോട്ടുകള്‍ക്കാകും. വിവരം ടൈപ്പ് (text input) ചെയ്യലും മൌസ് മുന ചലിപ്പിക്കാന്‍ പറ്റുന്ന സ്‌ക്രോള്‍ വീലും റിമോട്ടില്‍ വ്യാപകമായി വരാന്‍ ഇടയുണ്ട്. ഇതില്ലാതെ പൂര്‍ണ ഇന്റര്‍നെറ്റ് അനുഭവം പെട്ടെന്ന് സാധ്യമാകുവതെങ്ങനെ ! ശബ്ദ നിയന്ത്രിത സൌകര്യവും റിമോട്ടിലേക്ക് / ടി വി യിലേക്ക് വരുമെന്ന് കണക്കു കൂട്ടുന്നവരും കുറവല്ല, ചാനല്‍ മാറ്റാന്‍ ആജ്ഞാപിച്ചാല്‍ മതി ബട്ടന്‍ അമര്‍ത്തേണ്ടതില്ലന്ന് ചുരുക്കം

സിനിമാ ഗാനങ്ങള്‍ ട്യൂണിനൊപ്പിച്ച് എഴുതുന്നു എന്ന ആക്ഷേപം പോയ ദശകങ്ങളില്‍ പലവുരു ചര്‍ച്ചയായതാണ്. എന്നാല്‍ ഇനി കേള്‍ക്കാനാകുക പാട്ടെഴുതുന്നത് റിംഗ് ടോണിനൊപ്പിച്ചാണ് എന്നതാകും. സംവാദങ്ങളില്‍ ഇത് ഇടം പിടിച്ച് തുടങ്ങിയിട്ടില്ലെങ്കിലും ഹിന്ദിയില്‍ ഇത് തുടങ്ങിക്കഴിഞ്ഞെന്ന് പറയാം. വരാനിരിക്കുന്ന സിനിമ ഹിറ്റാകാന്‍ ഉപകരിക്കുമെന്ന് മാത്രമല്ല , ഇത് വഴി നല്ലോരു തുക വരുമാനമായും നിര്‍മാതാവിന് ലഭിക്കുമെന്ന സാമ്പത്തിക മേന്മയുമുണ്ട്. സിനിമാ മാര്‍ക്കറ്റിംഗിന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഉപാധികള്‍ മികച്ച തന്ത്രബോധത്തോടെ തന്നെ 2012 ല്‍ ഉപയോഗിക്കും എന്നതില്‍ തര്‍ക്കമില്ല. സിനിമ ടെലി‌വിഷനില്‍ റിലിസ് ചെയ്യുന്നത് പോലെ വീഡിയോ ഷെയറിംഗ് സൈറ്റുകളായ യൂ ട്യൂബ് പൊലെയുള്ളവ വഴി എല്ലാ നാടുകളിലെയും കാഴ്ചക്കാരെ തേടി ഔദ്യോഗികമായി തന്നെ എത്തും.

പ്രാദേശിക ഭാഷകളിലെ ആപ്ലിക്കേഷനുകള്‍ മൊബീല്‍ ഫോണുകളില്‍ ഇടം പിടിക്കേണ്ടത് അനിവാര്യതയാകും. വിവിധ കമ്പനികള്‍ തമ്മിലുള്ള പേറ്റന്റ് യുദ്ധം മുറുകാന്‍ ഇടയുണ്ട്. കമ്പനികളും സര്‍ക്കാരും പരമ്പരാഗത മാധ്യമങ്ങളും എങ്ങനെയാകും ഫേസ്‌ബുക്ക്, ട്വിറ്റര്‍ , യൂ ട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഉപാധികളെ ഉരുക്ക്/നിയമ മുഷ്ടി കൊണ്ട് നേരിടുമോ സക്രീയമായി ഈ നവമാധ്യമത്തെ വരിക്കുമോ എന്നും 2012 തീരുമാനിക്കും. 2011 ന്റെ പാഠം അതാണല്ലോ സൂചിപ്പിക്കുന്നത് .

Thursday, November 10, 2011

സിരി - ഇന്റര്‍നെറ്റ് തിരയലിന്റെ ശബ്‌ദ വസന്തം

ആപ്പിള്‍ 4എസ് മൊബീല്‍ ഫോണിലെ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് ആപ്ലിക്കേഷന്‍ മാത്രമായി സിരീ എന്ന ശബ്‌ദ തിരയല്‍ സംവിധാനത്തെ കാണുന്നത് ശരിയാകില്ല. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സമര്‍ത്ഥമായ പ്രയോഗമാണ് ഈ സ്വഭാവിക ഭാഷാ വിശകലന ഉപാധി. ഈ ആപ്ലിക്കേഷന്‍ സജീവമാക്കിയ ശേഷം ആവശ്യമുള്ള വിവരം ഫോണിനോട് ചോദിക്കുക. ഉടന്‍ തന്നെ ഉത്തരം ലഭിക്കും. സാങ്കേതികതയുടെ ബാലാരിഷ്ടതകള്‍ ഒഴിവാക്കിയാല്‍ സീരി അടുത്ത ടെക് വിപ്ലവം എന്ന് തന്നെ പറഞ്ഞാലും തെറ്റില്ല. കാരണം ഫോണിനോ സമാന ഉപകരണങ്ങള്‍ക്കോ അതിന്റെ സന്തത സഹചാരിയായ ബഹുവര്‍ണ സ്‌ക്രീന്‍ തന്നെ ആവശ്യമില്ലാത്ത തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. സമീപ ഭാവിയില്‍ ഒരാളെ വിളിക്കണമെങ്കില്‍ ഫോണ്‍ എടുത്ത് വിളിക്കണം എന്ന് പറയുക. തിരികെ ആരെ വിളിക്കണം എന്ന് ഫോണ്‍ ചോദിക്കും. പേര് പറയുക. ഒന്നിലേറേ പേര് ഫോണ്‍ ബുക്കില്‍ ഉണ്ടെങ്കില്‍ അതില്‍ എത് വേണമെന്ന് ഫോണ്‍ വീണ്ടും ചോദിക്കും അതനുസരിച്ച് വിളിച്ച് തരും. ഇനി അങ്ങേപ്പുറത്തെ ആള്‍ തിരക്കിലോ അല്ലെങ്കില്‍ ഫോണ്‍ ഓഫ് ചെയ്‌തിരിക്കുന്ന അവസ്ഥയിലോ ആണെങ്കില്‍ ചിലപ്പോള്‍ സീരി ഇങ്ങനെ മറുപടി പറയാം. അദ്ദേഹത്തിനെ ഈ നമ്പറില്‍ കിട്ടുന്നില്ല വീട്ടിലെയോ അല്ലെങ്കില്‍ ഓഫീസിലെയോ നമ്പറില്‍ ശ്രമിക്കണോ. അതുമല്ലെങ്കില്‍ കുറച്ച് കഴിഞ്ഞ് വിളിക്കാം. എസ് എം എസ് വേണമെങ്കിലും അയക്കാം വേണ്ടത് പറഞ്ഞ് കൊള്ളൂ. അല്‍‌പം കഴിഞ്ഞ് വിളിക്കാം എന്നാണ് മറുപടി എങ്കില്‍ ഉടനെ വരും അടുത്ത ഉപദേശം എത്ര സമയം കഴിഞ്ഞ് വിളിക്കണം സമയം പറഞ്ഞോളൂ !


കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സീരിയെ ആപ്പിള്‍ സ്വന്തമാക്കുന്നത്. ഉത്പന്നം എന്ന നിലയില്‍ അവതരിപ്പിക്കുന്നത് കഴിഞ്ഞ മാസം അവതരിപ്പിച്ച എറ്റവും പുതിയ ഐ ഫോണിലും. നാല് വര്‍ഷം മുന്‍‌പ് ഒരു ചെറു സംരംഭമായി വികസിപ്പിച്ച് തുടങ്ങിയതാണ് സിരീ. അമേരിക്കന്‍ പ്രതിരോധ സ്ഥാപനമായ ദര്‍പ (ഡിഫന്‍സ് അഡ്വവാന്‍സ്‌ഡ് റിസര്‍ച്ച് പ്രോജക്‍ട്) യുടെ സഹകരണവും ആവോളം ഉണ്ടായിരുന്നു. SRI International ആണ് ഈ പദ്ധതിയുടെ ഇടനാഴിയായി പ്രവര്‍ത്തിച്ചത്, ഏതാനും സര്‍വകലാശാലകളുടെ അക്കാദമിക-സാങ്കേതിക സഹായവും പിന്നിലുണ്ടായിരുന്നു. ആന്‍‌ഡ്രോയ്ഡ്, ബ്ലാക്ക്‍ബെറി തുടങ്ങിയ സ്‌മാര്‍ട്ട് ഫോണുകളിലും ശബ്ദത്തിരയല്‍ ആയി ഇത് വരുമെന്ന് അനുമാനിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ആപ്പിള്‍ ഇത് എറ്റെടുത്തതോടെ ഇനി ഐ ഫോണിലൂടെയാകും മുഖ്യമായും സീരി ശബ്‌ദമുണ്ടാക്കി നീങ്ങുന്നത്. നമ്മുടെ ശബ്‌ദാന്വേഷണത്തിന് വിവരം ലഭിക്കുന്നതിനായി ഇന്റര്‍നെറ്റിലെ ആശ്രയിക്കാനാകുന്ന ഇടങ്ങള്‍ക്കൊപ്പം ഫോണിലെ റിമൈന്‍ഡര്‍ , ഫോണ്‍ ബുക്ക്, എസ് എം എസ് പെട്ടി, നോട്ട്സ് ,കലണ്ടര്‍ , സമയവിവരം, ഭൂപട സൌകര്യം എന്നിവയും ഉപയോഗിക്കും. ഓഹരി വിപണി വാര്‍ത്ത കാലാവസ്ഥാ വിവരം എന്നിവയും അവിഭാജ്യ ഘടകമാണ്. മഴവരുന്നോ, ഓഹരി വിപണി ഉയര്‍ന്നോ എന്ന് വിളിച്ച് തന്നെ ചോദിക്കാം ഉടനെ ഫോണ്‍ മറുപടിയും പറയും. നമ്മള്‍ നില്‍ക്കുന്നയിടം ഫോണിന് അറിയാവുന്നതിനാല്‍ അവിടെ മഴപെയ്യുമോ ഇല്ലയോ എന്നാകും മിക്കവാറും ആദ്യം മറുപടി പറയുക എന്ന് ഊഹിക്കുന്നതില്‍ തെറ്റില്ലല്ലോ. ഒപ്പം തന്നെ മറ്റ് സ്ഥലങ്ങളുടെ കാലാവസ്ഥാ വിവരം ആണ് വേണ്ടതെങ്കില്‍ സ്ഥലനാമം പറഞ്ഞു കൊള്ളൂ എന്ന് ഉപദേശിച്ചാലോ!

നിലവില്‍ തന്നെ മൊബീല്‍ ഫോണുകള്‍ മൂകരും ബധിരരുമായവര്‍ക്ക് അനുഗ്രഹമാണ്. എസ് എം എസ് വഴിയും മൊബീല്‍ ഫോണ്‍ സ്‌ക്രീനിലെ മറ്റ് ഇന്ദ്രജാലങ്ങള്‍ വഴിയും അവര്‍ എത്ര സ്വാതന്ത്ര്യത്തോടെയാണ് നമ്മളുമായി ആശയവിനിമയം ചെയ്യുന്നത്. ഇക്കഴിഞ്ഞ പതിനഞ്ചുവര്‍ഷം കൊണ്ട് മൊബീല്‍ ഫോണ്‍ വ്യാപകമായപ്പോഴും അന്ധരായ ചങ്ങാതിമാര്‍ക്ക് അത്ര ചങ്ങാത്തം കൂടാന്‍ പറ്റിയ ഉപകരണമായിരുന്നില്ല ഫോണുകള്‍ .ചില മോഡലുകളില്‍ വോയ്സ് റെക്കഗ്നിഷന്‍ സംവിധാനം ഉണ്ടെങ്കിലും അത് ഫോണിന്റെ പൂര്‍ണ ഉപയോഗം സാധ്യമാക്കിയിരുന്നില്ല. എന്നാല്‍ സീരിയും ഇതിനെ പ്രതിരോധിക്കാന്‍ ആന്‍‌ഡ്രോയ്‌ഡും ബ്ലാക്ക്ബെറിയും അടങ്ങുന്ന എതിരാളികള്‍ ഇറക്കാന്‍ ഇടയുള്ള സംവിധാനങ്ങളും കൂടി എത്തുന്നതോടെ കണ്ണുകാണാത്തത് ഒരു തടസമായി കുറഞ്ഞ പക്ഷം ഫോണുപയോഗിക്കുന്നതില്‍ അവര്‍ക്ക് അനുഭവപ്പെടില്ല. ഇതുവരെ അന്യമായിരുന്ന എസ് എം എസ് അവര്‍ക്ക് ഇനി ഇണങ്ങും. ആളിന്റെ പേര് പറയുക അയക്കാനുള്ള സന്ദേശം നിര്‍ദ്ദേശാനുസരണം നല്‍കുക. പൂര്‍ത്തിയായ ശേഷം ഫോണ്‍ തന്നെ ടൈപ്പ് ചെയ്യിപ്പിച്ചത് വായിച്ച് കേള്‍പ്പിക്കും അയക്കട്ടെ എന്ന അവസാന ചോദ്യത്തിന് യെസ് പറയുന്നതോടെ സന്ദേശം ഫോണ്‍ കടന്ന് അടുത്ത ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ പറക്കും.

ഫോണിലെ വിവരവിശകലന ശേഷിയുള്ള അത്യാധുനിക ചിപ്പ്, പ്രത്യേക ആപ്പ്(ളിക്കേഷന്‍), ഇന്റര്‍നെറ്റ് ബന്ധം, ഇതിനായി ആ‍ശ്രയിക്കാവുന്ന വിവരയിടങ്ങള്‍ എന്നിവയുടെ ചേരുവയാണ് ശബ്‌ദതിരയല്‍ നടത്തുന്നത്. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ വരും കാലത്ത് അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ ഈ സംവിധാനത്തില്‍ ഉണ്ടാകും. നിലവില്‍ പരിമിതികള്‍ ഏറെയുണ്ട്. കൂടുതലും അമേരിക്ക അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ചികഞ്ഞെടുത്ത് പറയുന്നത്. ആംഗലേയവും സഹായവാണികളുമാണ് ഇപ്പോള്‍ അനുസരിക്കുന്നത്. എന്നാല്‍ എല്ലാ കണ്ടുപിടുത്തങ്ങളെയും പോലെ ഇതും ചിറക് വിരിച്ച് പറക്കാന്‍ തുടങ്ങും എന്നതില്‍ സംശയമില്ല. 1903 ല്‍ റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചത് നാം ഇന്ന് കാണുന്ന രൂപത്തിലും ഭാവത്തിലും അല്ലല്ലോ. ഒരു പക്ഷെ അവരുടെ ഭാവനയ്‌ക്കും അപ്പുറത്താണ് ഇന്ന് വിമാനങ്ങളുടെ ഭൂഖണ്ഡാന്തര സഞ്ചാരം. അതുപോലെ ഈ ശബ്‌ദത്തിരയല്‍ വസന്തം ഇന്റര്‍നെറ്റിനെയും മൊബീല്‍ ഫോണിനെയും സമാനതകളില്ലാത്ത പുതിയ വഴികളിലൂടെ നടത്തും. ഒരു പക്ഷെ ഭാവി സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് സ്‌ക്രീന്‍ ഇല്ലാത്ത മോഡലുകളും ഉണ്ടാകും. ഒരു പേനയുടെ അടപ്പ് പോലെ കീശയില്‍ കുത്തിക്കൊണ്ട് നടക്കാനായേക്കാം.


ബിറ്റ്സ് ആന്‍ഡ് ബൈറ്റ്സ് : കല്‍‌പിത കഥ പോലെ ഒരു കാര്യം പറയാം. പുലര്‍കാലെ 4.30 നുള്ള ഒരു തീവണ്ടിയില്‍ കയറിപറ്റാനായി 4.00 മണിക്ക് അലാറം വച്ച് കിടന്നുറങ്ങുന്നു. രാവേറെ വൈകി കിടന്നതിന്റെ ക്ഷീണവുമുണ്ട് അതേ സമയം യാത്ര ഒഴിവാക്കാനും വയ്യാത്തത് കൊണ്ട് മാത്രമാണ് അലാറം വച്ചത്. പക്ഷെ ഫോണ്‍ അലാറം ശബ്‌ദിച്ചത് കൃത്യം 7 മണിക്ക് എന്നിട്ടും തീവണ്ടി കിട്ടാതെയുമിരുന്നില്ല യാത്ര മുടങ്ങിയതുമില്ലത്രേ! എങ്ങനെയെന്നോ വണ്ടി മൂന്ന് മണിക്കൂര്‍ വൈകിയോടുന്നു എന്ന വിവരം തീവണ്ടിയാപ്പീസിലെ സമയവിവര പട്ടികയില്‍ നിന്നോ റേഡിയോ അറിയിപ്പില്‍ നിന്നോ മൊബില്‍ ഫോണ്‍ സ്‌മാര്‍ട്ടായി മനസിലാക്കി. തന്റെ യജമാനന്റെ ദിനക്കുറിപ്പ് നോക്കിയപ്പോള്‍ ഈ സമയത്തിനിടയ്‌ക്ക് വേറേ പരിപാടികള്‍ ഒന്നും കണ്ടതുമില്ല, അതു കൊണ്ട് പാവം കിടന്നുറങ്ങിയതല്ലേ എന്ന് ഫോണ്‍ കണക്കുകൂട്ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അല്പസ്വല്‍പ്പം ബുദ്ധിയൊക്കെ ഉണ്ടെന്ന് മനസിലായില്ലേ !

Tuesday, October 18, 2011

നമുക്ക് സ്റ്റീവ് ജോബ്‌സില്‍ നിന്ന് പഠിക്കാവുന്നത്

ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ് ജോബ്സിന്റെ (1955-2011) മരണം പോയ വാരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് സംഭവം ആയിരുന്നല്ലോ. അനാഥബാല്യത്തില്‍ നിന്ന് തുടങ്ങി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷം, സ്വയം പോറ്റിവളര്‍ത്തിയ കമ്പനിയില്‍ നിന്നും ഇടക്കാലത്ത് പുറത്താക്കപ്പെടുകയും പിന്നീട് വര്‍ധിത വീര്യത്തോടെ തിരിച്ചെത്തി സ്ഥാപനത്തിന്റെ അനുപമമായ വളര്‍ച്ചയ്‌ക്ക് തന്നെ കാരണമായ വ്യക്തിത്വം, അവസാനം അര്‍ബുദ രോഗം കീഴ്പ്പെടുത്തിയപ്പോഴേക്കും ജീവിതത്തിന്റെ നി‌മ്നോന്നതങ്ങള്‍ വളരെപ്പെട്ടന്ന് തന്നെ ഈ മനുഷ്യനിലൂടെ കടന്നു പോയിരുന്നു. എത് വീക്ഷണ കോണില്‍ നിന്ന് നോക്കിയാലും സ്റ്റീവ് ജോബ്സില്‍ നിന്ന് പഠിക്കാന്‍ എറെയുണ്ട്. പരമ്പരാഗതമായ പലധാരണകളെയും തച്ചുടയ്‌ക്കുന്നതായിരുന്നു ഇദ്ദേഹം നടന്നു വന്ന വഴികള്‍ . ചെറിയ തിരിച്ചടിയില്‍ പോലും ജീവിതം അസ്തമിച്ചെന്ന് കരുതുന്ന സാധാരണക്കാര്‍ക്കിടയില്‍ ഇദ്ദേഹം ഒരു പ്രകാശ ഗോപുരമായി എക്കാലവും നില നില്‍ക്കും.

ദത്തുപുത്രനായാണ് സ്റ്റീവ് ജോബ്സ് വളര്‍ന്നത്. 2005 ല്‍ അമേരിക്കയിലെ സ്റ്റന്‍ഫഡ് സര്‍വകലാശാലയില്‍ ബിരുദപൂര്‍വ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം പലതു കൊണ്ടും ശ്രദ്ധേയമായിരുന്നു. ജീവിതത്തില്‍ നേരിട്ട തിരിച്ചടികള്‍ അക്കമിട്ട് നിരത്തി പ്രസംഗിച്ചത് ശ്രദ്ധേയമായിരുന്നു. മരണാനാന്തരം മിക്ക ദിനപത്രങ്ങളും വെബ് പോര്‍ട്ടലുകളും ഈ പ്രസംഗം വീണ്ടും വായനക്കാരിലേക്ക് എത്തിച്ചിരുന്നു. യൂ ട്യൂബ് പോലെയുള്ള വീഡിയോ പങ്കിടല്‍ സൈറ്റുകളില്‍ പ്രസംഗം ശ്രവിക്കാനാത്തൈയവരുടെ എണ്ണ കുത്തനെ കൂടി. തിരിച്ചടികളില്‍ നിന്ന് ഫീനീക്‍സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സവിശേഷമായ സഹജസ്വഭാവം ഇദ്ദേഹത്തില്‍ ജന്മനാ തന്നെ ഉണ്ടായിര്‍ുന്നു എന്ന് പറയുന്നതാണ് ശരി.

കോളെജ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ഗര്‍ഭിണിയായ അവിവാഹിത കൂടിയായ അമ്മ കുഞ്ഞിനെ ദത്തു നല്‍കി. ഗര്‍ഭിണി ആയിരിക്കെ തന്നെ കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരു വക്കീലും ഭാര്യയും തയ്യാറായി എന്നാല്‍ ജനിച്ചപ്പോള്‍ തങ്ങള്‍ക്ക് പെണ്‍‌കുട്ടിയെ മതി എന്ന കാരണം പറഞ്ഞ് അവര്‍ ഒഴിവായി. ജനിച്ചും വീണ സമയത്ത് തന്നെ തുടങ്ങുന്നു തിരിച്ചടി എന്ന് പറഞ്ഞാല്‍ പോലും അതിശയോക്‍തിയില്ല. അവസാനം മറ്റൊരു കൂട്ടര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ വന്നു. പക്ഷെ ബിരുദധാരിക്കെ കുഞ്ഞിനെ വളര്‍ത്താന്‍ നല്‍കൂ എന്ന് പെറ്റമ്മ വാശിപിടിച്ചും പിന്നെ കുഞ്ഞു സ്റ്റീവ് വളര്‍ന്ന് വരുമ്പോള്‍ കോളെജിലയച്ച് ബിരുദധാരിയാക്കാം എന്ന വ്യവസ്ഥയില്‍ കുട്ടിയെ ദത്ത് നല്‍കി. കൌമാരകാലത്തിന്റെ തുടക്കത്തില്‍ എല്ലാരെയും പോലെ കോളെജില്‍ എത്തിയങ്കിലും പഠനം ആദ്യവര്‍ഷം തന്നെ ഉപേക്ഷിച്ചു. അവിടെ നിന്നും മുങ്ങിയ സ്റ്റീവ് പൊങ്ങുന്നത് അക്ഷരരൂപത്തെ പറ്റി (കാലിഗ്രാഫി) പഠിക്കുന്ന ക്ലാസിലാണ്. അതാകട്ടെ സ്റ്റീവ് ജോബ്സ് എന്ന സംരംഭകന് പില്‍ക്കാലത്ത് വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറാന്‍ കാരണമാവുകയും ചെയ്തു. യുവായ സ്റ്റീവ് ജോബ്സ് പലപ്പോഴും കൂട്ടുകാരുടെ താമസസ്ഥലത്ത് അധികപറ്റായി അന്തിയുറങ്ങുകയും ഉപയോഗശൂന്യമായ കോളാക്കുപ്പികള്‍ പെറുക്കി വിറ്റ് കിട്ടുന്ന കാശിന് ഉപജീവനം നടത്തിയ കാലവും ഉണ്ടായിരുന്നു. ആഴ്ചക്കവസാനം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഇസ്‌കോണ്‍ കൃഷ്‌ണ ക്ഷേത്രത്തിലെ അന്നദാനമായിരുന്നു വിഭവ സ‌മൃദ്ധമായ ശാപ്പാട്

പിന്നീട് ഭാരതീയ തത്വചിന്തയിലും നാട് കാണാനുള്ള മോഹത്തിലും ഒരു ചങ്ങാതിയുമായി ഇന്ത്യയിലെത്തുകയും ചെയ്തു. തിരികെ നാട്ടിലെത്തിയ ശേഷമാണ് ഇന്ന് നാമറിയുന്ന സ്റ്റീവ് ജോബ്സിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. 1975 ചങ്ങാതിയായ വോസ്‌നിയാക്കുമായി ചേര്‍ന്ന് അക്കാലത്ത് കേട്ട് കേള്‍വിമാത്രമുണ്ടായിരുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. കോളെജ് പഠനം ഇഷ്ടമായില്ലെങ്കിലും സ്റ്റീവിന് സാങ്കേതികവിദ്യയോട് അടങ്ങാത്ത കമ്പമായിരുന്നു. ഇതാണ് ഇന്ത്യയിലേക്ക് വരുന്നതിന് മുന്നെ അറ്റാറി എന്ന ടെക് കമ്പനിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. ഈ സ്ഥാപനത്തില്‍ വച്ചാണ് ആപ്പിളിന്റെ സഹസ്ഥാപകനായ വോസ്‌നിയാക്കിനെ പരിചയപ്പെട്ടതും. ആപ്പിള്‍ 1 എന്ന ആദ്യ കമ്പ്യൂട്ടറിന്റെ പണിശാല സ്റ്റീവ് ജോബ്സിന്റെ കിടപ്പുമുറി തന്നെയായിരുന്നു. പതുക്കെ വളരാന്‍ തുടങ്ങി, ചില നിക്ഷേപകര്‍ പണം മുടക്കാനും തയാറായി. ഇതിനിടെ പെപ്‌സി യില്‍ നിന്നും ഒരാളെ ജോലിക്കെടുത്തു. ഇവിടെ തുടങ്ങുന്നു രണ്ടാം തിരിച്ചടിയുടെ ആദ്യ സ്ഫുരണങ്ങള്‍ .1984 ല്‍ മാക്കിന്റോഷ് കമ്പ്യൂട്ടര്‍ വില്‍‌പനയ്‌ക്ക് തയാറാക്കി നല്‍കി. കമ്പനിക്ക് പത്ത് വയസ് തികയുമ്പോഴേക്ക് കഠിനപരിശ്രമം കൊണ്ടും ചിന്തയുടെ പ്രയോഗം കൈമുതലാക്കിയും 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ എന്ന കടമ്പ കടന്നു ഒപ്പം മൂവായിരത്തിയഞ്ഞൂറിലധികം ജീവനക്കാരും. ഇതിനിടെ തന്നെ സ്ഥാപനം ഓഹരിക്കമ്പോളത്തിലുമെത്തി. അപ്പോഴേക്കും ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂര്‍ശ്ചിച്ച് സ്റ്റീവ് ജോബ്സിന്റെ സ്വന്തം കമ്പനി പുറത്താക്കി. ഇദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ - ഒപ്പമുള്ള വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ തെറ്റായ മാതൃകയാണന്ന് തോന്നി പോയ നിമിഷം. പതിയെ ആ പുറത്താകല്‍ ഒരു അവസരമായി മനസിലായി. ഒരു വിജയവരിച്ചവന്റെ അഹങ്കാരത്തില്‍ നിന്നും തുടക്കക്കാരന്റെ വിനയത്തിലേക്ക് ഞാന്‍ എത്തപ്പെട്ടു.

1984 ല്‍ അതായത് ആപ്പിളില്‍ നിന്ന് പുറത്താകുന്നതിന് തൊട്ട് മുന്നെ പുറത്തിറക്കിയ ആപ്പിള്‍ മാക്കിന്റോഷ് കമ്പ്യൂട്ടറിന് ചിത്രരൂപേണ സംവദിക്കാവുന്ന (ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്) സംവിധാനം ഉണ്ടായിരുന്നു, അക്കാലത്ത് അത് പുതുമയോ അല്ലെങ്കില്‍ അത്ഭുതമോ ആയിരുന്നു. ആപ്പിളില്‍ നിന്ന് പടിയിറങ്ങിയ ശേഷം നെക്‍സ്റ്റ് എന്ന കമ്പനിയും പിക്സാര്‍ എന്ന ആനിമേഷം സംരംഭവുമായി സ്റ്റീവ് തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവിരാമമായ യാത്രയിലായിരുന്നു. 1996 ല്‍ തന്നെ പുറത്താക്കിയ അല്ലെങ്കില്‍ സ്വന്തം സ്ഥാപനമായ ആപ്പിളിന് സ്റ്റീവ് ജോബ്സ് എന്ന മാന്ത്രികനെ തിരിച്ച് വിളിക്കേണ്ടി വന്നു. ഒന്ന് നോക്കണേ ! ലോകത്തില്‍ ഒരു വ്യവസായി സ്റ്റീവ് നടന്ന സംരംഭവഴികളിലൂടെ നടന്നുകാണില്ല. തിരികെ എത്തിയത് പ്രതാപകാലം മങ്ങിത്തുടങ്ങുകയായിരുന്ന ആപ്പിളിലേക്കായിരുന്നു, പുറത്ത് നിന്ന 11 വര്‍ഷം ആപ്പിള്‍ നിര്‍ണായകമായ ഒരു ചലനവും സാങ്കേതികലോകത്ത് സൃഷ്ടിച്ചതുമില്ല എന്നത് സത്യം.

തിരിച്ചെത്തിയപ്പോള്‍ ആപ്പിളും സ്റ്റീവ് ജോബ്സും മുന്‍‌പെങ്ങുമില്ലാത്ത കരുത്താര്‍ജിക്കുകയായിരുന്നു അതു വരെ കണ്‍‌സ്യൂമര്‍ ഇലക്‍ട്രോണിക്‍സ് വിപണിയില്‍ കമ്പനി ഒന്നുമല്ലായിരുന്നു. 2001 ല്‍ സംഗീതാസ്വാദന ലോകത്ത് ഐ പോഡ് എന്ന തീരെ ചെറിയ ഒരു ഉപകരണം പുറത്തിറക്കുമ്പോള്‍ എതിരാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വിപണി വാണിരുന്നവര്‍ക്ക് അവഗണിക്കാവുന്നതായിരുന്നില്ല ഈ കൊണ്ടുനടക്കാവുന്ന ഒരു ബിസ്‌കറ്റിന്റെയത്ര മാത്രം വലിപ്പമുള്ള പാ‍ട്ട് പെട്ടി. ഉപയോക്താക്കള്‍ ഇരു കൈയ്യും നീട്ടി ഉത്പന്നത്തെ സ്വീകരിച്ചു. അവര്‍ സ്വപ്‌നം പോലും കാണാത്ത സാങ്കേതികത്തികവായിയിരുന്ന ഐ പോഡ് എന്ന ചെപ്പില്‍ ഒളിപ്പിച്ച് വച്ച് നല്‍‌കിയത്. ഐ പോഡിന്റെ വിപണിത്തിളക്കം ആപ്പിളിനെ ഉപഭോക്‍തൃ ഉത്പന്നങ്ങളുടെ ലോകത്ത് ഇരുപ്പുറപ്പിച്ചു. തുടര്‍ന്ന് ഐ ട്യൂണ്‍സ് എന്ന മ്യൂസിക് സ്റ്റോര്‍ , ഐ ഫോണ്‍ എന്ന മൊബൈല്‍ ഫോണ്‍ എന്നിവയും 2010 ജനുവരിയില്‍ ഐ പാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറും അവതരിപ്പിച്ചു. തൊട്ടതെല്ലാം പൊന്നാക്കി എന്ന പ്രയോഗം ആപ്പിളിന്റെയും സ്റ്റീവ് ജോബ്സിന്റെയും കാര്യത്തില്‍ നൂറു ശതമാനം ശരിയായി. എല്ലാ ഉപകരണങ്ങളും വിപണി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞു. ഇന്ന് 40,000 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള സ്ഥാപനമായി ആപ്പിള്‍ മാറി.

ഒരു വ്യവസായ സംരംഭകന്റെ നിറം പിടിപ്പിച്ച പതിവ് കഥ എന്ന് പറഞ്ഞ് അലക്ഷ്യമായി വായിച്ചുപേക്ഷിക്കാവുന്നതാണോ സ്റ്റീവ് ജോബ്സിന്റെ ജീവിതവും ആപ്പിളിന്റെ കഥയും. അല്ല എന്ന് ഉത്തരം. മേന്മയേറിയ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് മാത്രം പ്രാപ്യമാകുന്ന സാങ്കേതികവിദ്യാ ലോകത്താണ് ഇദ്ദേഹം വിജയപതാക പാറിച്ചത്. അക്കാ‍ദമിക് യോഗ്യത ഒന്നും ഇല്ല. അതെ സ്റ്റീവ് ജോബ്സില്‍ നിന്നും പഠിക്കാവുന്ന പാഠം ഇതാണ്: സ്വപ്‌നം കാണാനുള്ള കഴിവും ആ സ്വപ്‌നത്തെ ആര്‍ക്കും അസൂയ ജനിപ്പിക്കാവുന്ന തരത്തിലെ ഉത്പന്നമാക്കാനുള്ള കഴിവും ഉണ്ടെങ്കില്‍ പിന്നെ ഒരു യോഗ്യതയും ആവശ്യമില്ല. സംരംഭകത്വ ബോധം തീരെ കുറഞ്ഞ ഇന്ത്യയില്‍ (പ്രത്യേകിച്ച് കേരളത്തില്‍ ) ആപ്പിളിന്റെ ജൈത്രയാത്ര ആവര്‍ത്തിച്ച് പഠന വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ ഡി ടി പി സെന്റര്‍ നടത്തിപ്പുകാരന് പോലും സാങ്കേതികയോഗ്യത വേണം എന്ന് ശഠിക്കുന്ന കാലത്ത് സ്റ്റീവ് ജോബ്സിനെ പോലെ ഒരു സംരംഭകനെ ഉള്‍ക്കൊള്ളാന്‍ ഇക്കാലത്ത് പോലും ആകുമോ? അതേ സമയം തന്നെ കോളെജില്‍ നിന്നും ആദ്യവര്‍ഷം തന്നെ പുറത്താകേണ്ടി വരുന്ന ഒരാള്‍ക്ക് മാനസികമായും മറ്റും നേരിടേണ്ടി വരുന്ന പീഡനപര്‍വം തുടരുന്ന നാട്ടില്‍ സ്റ്റീവ് ജോബ്സിന്റെ ലോകം അവര്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു പിടിവള്ളിയാകണം.

ഇന്നാട്ടില്‍ ഏതാനും കോടി വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളും അതിന്റെ മേധാവികളും ത്രീ പീസ് സ്യൂട്ടില്‍ ധനാഡ്യനായി വന്നിറങ്ങുമ്പോള്‍ പലതരം പത്മാ അവാര്‍ഡുകള്‍ക്കുമായി ചരടുവലിക്കുമ്പോഴാണ്. എണ്‍പതുകള്‍ മുതല്‍ക്ക് തന്നെ ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഇടം പിടിച്ച ആപ്പിളിന്റെ സ്ഥാപകന്‍ ഒരു വട്ടക്കഴുത്ത് ടീ ടര്‍ട്ടും ജീന്‍സുമിട്ട് എല്ലായ്പ്പോഴും നടക്കുന്നത്. ലോകം സാകൂതം കാത്തിരിക്കുന്ന പത്രസമ്മേളനങ്ങളില്‍ പോലും കമ്പനിയുടമയുടെ നാട്യങ്ങളില്ലാതെ ഇതേ വസ്ത്രധാരണവുമായാണ് എത്തുന്നത്. ഭാരതീയ തത്വചിന്തയില്‍ ആകൃഷ്ടനായി പില്‍ക്കാലത്ത് ഇദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു എന്നത് ചരിത്രം.

സ്വന്തം കമ്പനിയില്‍ നിന്നും താന്‍ കൊണ്ട് വന്ന സഹപ്രവര്‍ത്തകനാല്‍ തന്നെ പടിയിറക്കപ്പെട്ടപ്പോഴും ശുഭചിന്ത കൈവിടാതെ അവിരാമം പ്രവര്‍ത്തിച്ചിരുന്ന സ്റ്റീവ് ജോബ്സിനെ താരതമ്യപ്പെടുത്താന്‍ മറ്റ് വ്യക്തികള്‍ ഇല്ല എന്ന് പറയുമ്പോള്‍ തന്നെ ചിന്തയുടെ നൂതനത്വം കൊണ്ട് വിജയം കൊയ്യാന്‍ ഒരു സ്ഥാപന പിന്തുണയും ആവശ്യമില്ല എന്ന് ബോധ്യമാകും. ചെറിയ പ്രതിസന്ധികളില്‍ പോലും ആടിയുലയുന്നവര്‍ക്ക് പ്രതീക്ഷയുടെ തിരിനാളമായി സ്റ്റീവ് ജോബ്സിന്റെ ജീവിതം മാറുന്നത് ഇവിടെയാണ്. മറ്റുള്ളവര്‍ ഉണ്ടാക്കിയ (കമ്പ്യൂട്ടര്‍ , മ്യൂസിക് പ്ലയര്‍ , മൊബീല്‍ ഫോണ്‍ , ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ) ഉപകരണങ്ങളാണ് ആപ്പിള്‍ പരിഷ്‌കരിച്ച് അവതരിപ്പിച്ചത്. അതായത് തികച്ചും പുത്തന്‍ പുതിയ ഉപകരണം അല്ല വിജയത്തിനായി ഇദ്ദേഹം തിരഞ്ഞെടുത്തത്, മറിച്ച് നിലവിലുള്ളവയെ തന്നെ സ്വപ്‌നം ചാലിച്ച് തികച്ചും നൂതനമായ ഒന്നാക്കി മാറ്റി. ഒരോ ഉപകരണം അവതരിപ്പിക്കുന്ന ആദ്യദിനം തന്നെ അത് വിപണിയെ പിടിച്ചു കുലുക്കി . നിലവിലുള്ള പ്രബലരായ ഉത്പാദകരുടെ ഉറക്കം കെടുത്താന്‍ തക്ക എന്ത് സാധനം ആണ് സ്റ്റീവ് ജോബ്സിന്റെ പക്കല്‍ ഉണ്ടായിരുന്നത്? ഉത്തരം ഒന്ന് മാത്രം സ്വപ്‌നം ..സ്വപ്‌നം മാത്രം. ഇതിനെ ഉപകരണമാക്കിമാറ്റാനുള്ള കര്‍മ്മകുശലത എതെങ്കിലും ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നല്ല സ്വയാര്‍ജിതമായാണ് സ്റ്റീവ് ഉണ്ടാക്കിയെടുത്തത്. ഇതാകണം ഇന്ത്യന്‍ സംരംഭകര്‍ക്ക് പകര്‍ത്താനാകുന്നത്. അല്ലെങ്കില്‍ കേവലം ഒരു ബിസിനസ് കാരന്റെ വിജയചരിത്രം മാത്രമായി ഒരു ജീവിതം മാറും.

സ്റ്റീവ് ജോബ്സിന്റെ അവസാന തിരിച്ചടി എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത് തന്നില്‍ പിടിപെട്ട അപൂര്‍വമായ പാന്‍‌ക്രിയാസ് അര്‍ബുദമാണ്. ആറുവര്‍ഷത്തിന് മുന്നെ തന്നെ അര്‍ബുദരോഗം സ്ഥിരീകരിക്കപ്പെട്ടു. ചികില്‍‌സയില്ല എന്നറിയമായിരുന്നിട്ടും കര്‍മമേഖലയില്‍ നിന്ന് ഒരടി പോലും ഇദ്ദേഹം പിന്‍‌മാറിയില്ല എന്ന് മാത്രമല്ല കൂടുതല്‍ തീവ്രമായി തന്റെ സ്വപ്‌നങ്ങളെ താലോലിക്കാനും അത് പ്രാവര്‍ത്തികമാക്കാനും ആണ് സമയം കണ്ടെത്തിയത്. കരിയറിന്റെ അവസാന കാലത്ത് നടത്തിയ പ്രസംഗങ്ങളിലും യുവാക്കളോട് നടത്തിയ ഉപദേശം വിശപ്പുള്ളവനായിരിക്കൂ വിഡ്ഡിയായിരിക്കൂ എന്നതാണ്.

ജനനസമയത്ത്, പഠനകാലത്ത്, സംരംഭകനായിരിക്കെ എറ്റവും ഒടുവില്‍ രോഗാതുരനായി സ്റ്റീവ് ജോബ്സ് പ്രതിസന്ധികളോട് തന്നെയാണ് പടവെട്ടിയത്. ഇതില്‍ നിന്ന് നമുക്ക് പഠിക്കാവുന്നത് വിജയത്തിന് എളുപ്പവഴിയോ കുറുക്കുവഴിയോ ഇല്ല എന്നതാണ്. ചിലര്‍ പറയാറുള്ളത് പോലെ കഠിനാധ്വാനം എന്നും ഇദ്ദേഹത്തിന്റെ ജീവിതവഴിയെ വിശേഷിപ്പിക്കാനാകുമോ? ഇല്ല. മറിച്ച് innovate and improve (നൂതനത്വത്തിലൂടെ പുരോഗതിയുടെ പടവുകളിലേക്ക്) തന്നെയായാണ് നമുക്ക് ഈ ജീവിതത്തില്‍ നിന്ന് പഠിക്കാനാവുന്നത്